Monday, April 13, 2026

കെബെക്കിന് ഇനി ‘പെൺകരുത്ത്’; ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ പ്രീമിയർ

മൺട്രിയോൾ: കെബെക്കിന്റെ പുതിയ പ്രീമിയറായി മുൻ സാമ്പത്തിക കാര്യ മന്ത്രി ക്രിസ്റ്റീൻ ഫ്രെഷെറ്റ് തിരഞ്ഞെടുക്കപ്പെട്ടു. കോളിഷൻ അവനീർ കെബെക്ക് (CAQ) പാർട്ടിയുടെ സ്ഥാപക നേതാവും മുൻ പ്രീമിയറുമായ ഫ്രാൻസ്വ ലെഗോൾട്ടിന്റെ പിൻഗാമിയായാണ് ഫ്രെഷെറ്റ് അധികാരമേൽക്കുന്നത്. ഇതോടെ കെബെക്കിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രീമിയർ എന്ന റെക്കോർഡും അവർ സ്വന്തമാക്കി.

ഞായറാഴ്ച ഡ്രമ്മണ്ട്‌വില്ലിൽ നടന്ന വോട്ടെടുപ്പിൽ 57.9 ശതമാനം വോട്ടുകൾ നേടിയാണ് ഫ്രെഷെറ്റ് വമ്പിച്ച വിജയം കരസ്ഥമാക്കിയത്. മുൻ വിദ്യാഭ്യാസ-പരിസ്ഥിതി മന്ത്രിയായിരുന്ന ബർണാഡ് ഡ്രെയ്ൻവില്ലിനെയാണ് അവർ പരാജയപ്പെടുത്തിയത്. കെബെക്കിന്റെ 33-ാമത് പ്രീമിയറായാണ് ഫ്രെഷെറ്റ് ചുമതലയേൽക്കുന്നത്.

2011-ൽ പാർട്ടി രൂപീകരിച്ചതു മുതൽ നേതൃസ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസ്വ ലെഗോൾട്ട്, ജനപ്രീതിയിലുണ്ടായ ഇടിവിനെത്തുടർന്ന് ജനുവരിയിലാണ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ട് ഭൂരിപക്ഷ സർക്കാരുകളെ നയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പിന്മാറ്റം. ഫ്രെഷെറ്റിന്റെ വിജയം പാർട്ടിക്കുള്ളിലെ മിതവാദ നിലപാടുകളുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പുതിയ പ്രീമിയറെ അഭിനന്ദിച്ചുകൊണ്ട് ലിബറൽ പാർട്ടി നേതാവ് ചാൾസ് മില്ലിയാർഡ് രംഗത്തെത്തി. എന്നാൽ കെബെക്ക് സോളിഡയർ (QS) പോലുള്ള പ്രതിപക്ഷ പാർട്ടികൾ ഫ്രെഷെറ്റിന്റെ ബിസിനസ് സൗഹൃദ നിലപാടുകളിലും പരിസ്ഥിതി നയങ്ങളിലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഷെയ്ൽ ഗ്യാസ് ഖനനം പോലുള്ള വിഷയങ്ങളിൽ ഫ്രെഷെറ്റ് സ്വീകരിക്കുന്ന നിലപാടുകൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിതെളിച്ചേക്കാം. കെബെക്കിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഭരണം കാഴ്ചവെക്കുമെന്നും വിജയത്തിന് ശേഷം ക്രിസ്റ്റിൻ ഫ്രെഷെറ്റ് പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!