വാഷിങ്ടൺ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ലിയോ പതിനാലാമനെതിരെ കടുത്ത വിമർശനങ്ങളുമായി ട്രംപ് രംഗത്ത്. തന്നെ ക്രിസ്തുവിനോട് ഉപമിക്കുന്ന AI ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. രോഗികളെ സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ രൂപത്തിൽ തന്നെ ചിത്രീകരിക്കുന്ന എഐ ചിത്രം തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്.
പോപ്പിന്റെ വിദേശനയങ്ങളെയും കുറ്റകൃത്യങ്ങളോടുള്ള നിലപാടിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. പോപ്പ് ലിയോ കുറ്റവാളികളോട് മൃദുസമീപനം കാണിക്കുന്നുവെന്നും വിദേശനയങ്ങളിൽ തികഞ്ഞ പരാജയമാണെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റ വിഷയത്തിലും ഇറാൻ യുദ്ധത്തിലും സമാധാനപരമായ നിലപാട് സ്വീകരിക്കണമെന്ന് പോപ്പ് പരസ്യമായി ആവശ്യപ്പെട്ടതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പോപ്പ് തീവ്ര ഇടതുകക്ഷികൾക്കൊപ്പം ചേർന്ന് അമേരിക്കൻ താൽപ്പര്യങ്ങളെ ഹനിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

പോപ്പിന്റെ സ്ഥാനാരോഹണത്തെക്കുറിച്ചും ട്രംപ് പരിഹാസരൂപേണ സംസാരിച്ചു. താൻ വൈറ്റ് ഹൗസിൽ ഇരുന്നതുകൊണ്ടാണ് ലിയോ പോപ്പായതെന്നും അദ്ദേഹം ഒരു അമേരിക്കക്കാരനായതുകൊണ്ടാണ് ആ പദവിയിൽ എത്തിയതെന്നും ട്രംപ് പറഞ്ഞു. പോപ്പിന്റെ സഹോദരൻ തന്റെ MAGA പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നയാളാണെന്നും അദ്ദേഹത്തെയാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ട്രംപ് കൂട്ടിച്ചേർത്തു. വത്തിക്കാൻ ഇതുവരെ ഈ പരാമർശങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക രാഷ്ട്രീയവും മതവും തമ്മിലുള്ള കടുത്ത ഭിന്നതയിലേക്കാണ് ഈ പരസ്യമായ വാക്പോര് വിരൽ ചൂണ്ടുന്നത്.
