Monday, April 20, 2026

കനേഡിയൻ സൈന്യത്തിലേക്ക് അപേക്ഷകരുടെ പ്രവാഹം; 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ റിക്രൂട്ട്‌മെന്റ്

ഓട്ടവ: കനേഡിയൻ സായുധ സേനയിലെ (CAF) ആൾക്ഷാമം പരിഹരിക്കുന്നതിൽ നിർണായക മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ സൈനിക റിക്രൂട്ട്‌മെന്റിൽ മുപ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഏഴായിരത്തിലധികം പുതിയ അംഗങ്ങൾ സൈന്യത്തിന്റെ ഭാഗമായതായി പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധന പ്രതിരോധ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കഴിഞ്ഞ വർഷം മാത്രം 44,000-ത്തിലധികം പേരാണ് കാനഡയുടെ റെഗുലർ ഫോഴ്‌സിൽ ചേരാനായി അപേക്ഷ സമർപ്പിച്ചത്. തൊട്ട് മുൻപത്തെ വർഷത്തെ അപേക്ഷകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 62 ശതമാനം വർധനവാണിത്. സൈനികരുടെ ശമ്പളത്തിൽ വരുത്തിയ വർധനവും എൻലിസ്റ്റ്‌മെന്റിനായുള്ള മെഡിക്കൽ പരിശോധനാ മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളുമാണ് യുവാക്കളെ സൈന്യത്തിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമായതെന്ന് ഡേവിഡ് മക്ഗ്വിന്റി ചൂണ്ടിക്കാട്ടി. റിക്രൂട്ട്‌മെന്റ് പ്രക്രിയ കൂടുതൽ ലളിതമാക്കിയത് അപേക്ഷകരുടെ എണ്ണം കൂടാൻ സഹായിച്ചിട്ടുണ്ട്.

2024-ൽ മുൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ സൈനിക റിക്രൂട്ട്‌മെന്റിനെ ‘മരണച്ചുഴി’ (Death Spiral) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അക്കാലത്ത് സൈന്യത്തിൽ ചേരാൻ ആളുകൾ വിമുഖത കാണിച്ചത് വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. നിലവിലെ കണക്കുകൾ ആശ്വാസകരമാണെങ്കിലും, സൈന്യം പൂർണ്ണമായും പ്രതിസന്ധിയിൽ നിന്ന് കരകയറിയെന്ന് പറയാൻ മന്ത്രി തയ്യാറായില്ല. എങ്കിലും നിലവിലെ സാഹചര്യം ഏറെ പ്രതീക്ഷാജനകമാണെന്ന് അദ്ദേഹം ഓട്ടവയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മൊത്തത്തിലുള്ള റിക്രൂട്ട്‌മെന്റിൽ പുരോഗതിയുണ്ടെങ്കിലും ചില പ്രത്യേക സാങ്കേതിക വിഭാഗങ്ങളിൽ ഇപ്പോഴും പ്രതിസന്ധി തുടരുന്നുണ്ട്. വെപ്പൺസ് എഞ്ചിനീയർ ടെക്നീഷ്യൻമാർ, മറൈൻ ടെക്നീഷ്യൻമാർ തുടങ്ങിയ തസ്തികകളിൽ ആവശ്യത്തിന് ആളുകളെ ലഭ്യമല്ലാത്തത് സൈന്യത്തിന് വെല്ലുവിളിയാണ്. വരും മാസങ്ങളിൽ ഇത്തരം സ്പെഷ്യലൈസ്ഡ് തസ്തികകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള നടപടികൾ സൈന്യം സ്വീകരിക്കും. മികച്ച ആനുകൂല്യങ്ങളും ആധുനിക പരിശീലനവും വാഗ്ദാനം ചെയ്യുന്നതിലൂടെ സൈനിക സേവനം കൂടുതൽ ആകർഷകമാക്കാനാണ് സർക്കാരിന്റെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!