ഓട്ടവ: കാനഡയുമായുള്ള പുതുക്കിയ സ്വതന്ത്ര വ്യാപാര കരാർ (CUSMA) ചർച്ചകൾ തുടങ്ങുന്നതിന് മുൻപായി വലിയ വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് കാനഡയോട് ആവശ്യപ്പെട്ട് അമേരിക്ക. ചർച്ചകളിൽ പങ്കെടുക്കുന്നതിന് മുൻപുള്ള ‘എൻട്രി ഫീ’ പോലെയാണ് അമേരിക്കൻ ഭരണകൂടം ഈ വിട്ടുവീഴ്ചകളെ കാണുന്നത്. എന്നാൽ, കാനഡയുടെ ഭാഗത്തുനിന്ന് നേരത്തെ പല പ്രധാന വിട്ടുവീഴ്ചകൾ ഉണ്ടായിട്ടും അമേരിക്ക യാതൊരു പകരം നടപടികളും സ്വീകരിക്കുന്നില്ലെന്ന് കാനഡ ചൂണ്ടിക്കാട്ടി.
അമേരിക്കൻ മദ്യം, പാൽ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് കാനഡ വിപണി തുറക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ, കാനഡയിലെ പ്രവിശ്യകൾ ഇത്തരം വിട്ടുവീഴ്ചകൾക്ക് ഇപ്പോൾ തയ്യാറല്ല. കഴിഞ്ഞ വർഷം ഡിജിറ്റൽ നികുതി റദ്ദാക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാനഡ വലിയ വിട്ടുവീഴ്ചകൾ നടത്തിയിരുന്നെങ്കിലും, ഒൻപത് മാസങ്ങൾക്ക് ശേഷവും ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അമേരിക്കയുമായുള്ള ഈ ചർച്ചകളെ കോസ്റ്റ്കോ (Costco) അംഗത്വമെടുക്കുന്നതിനോടാണ് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുറ്റ്നിക് ഉപമിച്ചത് .അതായത് സാധനങ്ങൾ വാങ്ങാൻ ആദ്യം അംഗത്വം എടുക്കണമെന്നാണ് അവരുടെ നിലപാട്. എന്നാൽ, അംഗത്വമെടുത്താലും ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴും വീണ്ടും പണം നൽകേണ്ടി വരുന്ന അവസ്ഥയെ കാനഡയിലെ ഉദ്യോഗസ്ഥർ വിമർശിക്കുന്നു. വിട്ടുവീഴ്ചകൾ ചെയ്താൽ പകരം അമേരിക്കയും വിട്ടുവീഴ്ച ചെയ്യണമെന്നാണ് കാനഡയുടെ നിലപാട്.
