തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ ദാരുണമായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ടുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഇക്കാര്യത്തിൽ എല്ലാ മതവിഭാഗങ്ങളും വിവേകപൂർണ്ണമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ദൈവങ്ങളും പരിശുദ്ധന്മാരും പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വെടിക്കെട്ടിനായി ധൂർത്തടിക്കുന്ന പണം പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ ഉപയോഗിച്ച് മാതൃക കാട്ടണം. നൈമിഷികമായ സന്തോഷത്തിന് വേണ്ടി നിരപരാധികളുടെ ജീവൻ അപകടത്തിലാക്കണോ എന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും ഇനിയൊരു സങ്കടക്കാഴ്ച ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ബാവ പറഞ്ഞു.
