നെതർലൻഡ്സ്: വിനോദസഞ്ചാര കപ്പലായ MV ഹോണ്ടിയസിൽ പൊട്ടിപ്പുറപ്പെട്ട ഹാന്റാവൈറസ് ബാധയിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കപ്പലിൽ നിന്ന് ഒഴിപ്പിച്ച ഒരു ഫ്രഞ്ച് സ്വദേശിക്കും അമേരിക്കൻ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ മൂന്ന് പേർ മരണപ്പെട്ട ഈ വൈറസ് ബാധയെത്തുടർന്ന്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേക സൈനിക വിമാനങ്ങളിൽ അതത് രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. കാനറി ഐലൻഡിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരെ അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുറത്തെത്തിക്കുന്നത്.
രോഗം സ്ഥിരീകരിച്ച ഫ്രഞ്ച് യുവതിയുടെ നില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കയിൽ തിരിച്ചെത്തിയ യാത്രക്കാരിൽ ഒരാൾക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനാ ഫലം പോസിറ്റീവ് ആണ്. ഇവരെ നിരീക്ഷിക്കുന്നതിനായി നെബ്രാസ്ക മെഡിക്കൽ സെന്ററിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. ക്രൂയിസ് കപ്പലുകളിൽ ഇത്തരമൊരു വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എലി പോലുള്ള ജീവികളുടെ വിസർജ്യങ്ങളിൽ നിന്നാണ് ഈ വൈറസ് പടരുന്നത്. സാധാരണഗതിയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും കപ്പലിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് അതിനുള്ള സാധ്യതയുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. എങ്കിലും പൊതുജനങ്ങൾക്ക് വലിയ ഭീഷണിയില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
