വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൻ്റെ കൃത്യമായ ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടുവെന്ന് ഭൂരിഭാഗം അമേരിക്കാരും വിശ്വസി ക്കുന്നതായി റിപ്പോർട്ട്. മൂന്നിൽ രണ്ട് അമേരിക്കക്കാരും (ഏകദേശം 66%) ട്രംപിന്റെ നടപടികളിൽ അതൃപ്തരാണെന്ന് പുതിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ട്രംപിനായിട്ടില്ല. സർവേയിൽ പങ്കെടുത്തവരിൽ 66% പേരും ഈ അഭിപ്രായക്കാരാണ്. ഇതിൽ മൂന്നിലൊന്ന് റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളും ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ ഭരണത്തിലുള്ള ജനപ്രീതി നേരിയ തോതിൽ വർധിച്ച് 36 ശതമാനത്തിലെത്തി. ഏപ്രിലിൽ ഇത് 34 ശതമാനമായിരുന്നു. യുദ്ധം തുടങ്ങിയതോടെ ആഗോള എണ്ണ വിപണിയുടെ അഞ്ചിലൊന്ന് വരുന്ന ഇറാനിലെ എണ്ണ വ്യാപാരം തടസ്സപ്പെട്ടത് അമേരിക്കയിൽ പെട്രോൾ വില 50 ശതമാനം വർധിക്കാൻ കാരണമായി.

ഇന്ധനവില വർധനവ് തങ്ങളുടെ വീട്ടുചെലവുകളെ സാരമായി ബാധിച്ചുവെന്ന് 63% അമേരിക്കക്കാരും പരാതിപ്പെടുന്നു. മാർച്ചിൽ ഇത് 55% മാത്രമായിരുന്നു. നാലിൽ മൂന്ന് പേരും ഇന്ധനവില വർധനയ്‌ക്ക് ഉത്തരവാദി ട്രംപ് ഭരണകൂടമാണെന്ന് വിശ്വസിക്കുന്നു. 65% പേർ ഇതിന് റിപ്പബ്ലിക്കൻ പാർട്ടിയെയാണ് കുറ്റപ്പെടുത്തുന്നത്. വരാനിരിക്കുന്ന നവംബർ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഈ ജനവികാരം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇന്ധനവില വർധനവും യുദ്ധത്തിലെ അവ്യക്തതയും വോട്ടർമാരെ ഭരണവിരുദ്ധ ചേരിയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
