മുംബൈ: ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താനുള്ള എല്ലാ യോഗ്യതയും സഞ്ജു സാംസണുണ്ടെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ട്വന്റി 20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിലും മലയാളി താരം ഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് പിന്തുണയുമായി രവി ശാസ്ത്രി രംഗത്തെത്തുന്നത്. ട്വന്റി20 ടീമിന്റെ നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വൈകാതെ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ജഴ്സിയിലും ഐപിഎലിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ സൂര്യകുമാർ യാദവിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ പേരുമായി രവി ശാസ്ത്രി നിർദ്ദേശിക്കുന്നത്. ‘‘2028 ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചിലപ്പോൾ പുതിയ ക്യാപ്റ്റന്റെ കീഴിലായിരിക്കും കളിക്കാൻ ഇറങ്ങുന്നത്. അടുത്ത വർഷങ്ങളിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പ്രകടനം എങ്ങനെയെന്നതു കൂടി നോക്കിയായിരിക്കും തീരുമാനം. പക്ഷേ സഞ്ജു സാംസൺ നേതൃനിരയിലേക്കു പരിഗണിക്കാവുന്ന താരമാണ്. കാരണം അദ്ദേഹം വർഷങ്ങളോളം രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സാന്നിധ്യം ടോപ് ഓർഡറിനെ അങ്ങേയറ്റം അപകടകാരികളാക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിൽ സഞ്ജുവിന്റെ പ്രകടനം കാണാനിരിക്കുന്നതേയുള്ളൂ. സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചോദ്യങ്ങളെയും അദ്ദേഹം അവസാനിപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിനു കഴിവുണ്ടെന്നും പക്ഷേ അതിനോട് നീതികാട്ടാതിരിക്കുന്നതാണ് ആരാധകരെ അസ്വസ്ഥരാക്കുന്നതെന്നും രവിശാസ്‌ത്രി കൂട്ടിച്ചേർത്തു.

‘‘പക്ഷേ ഈ സീസണിൽ ട്വന്റി20 ലോകകപ്പിൽ സഞ്ജു ഏറക്കുറെ ഒറ്റയ്ക്കാണ് ഇന്ത്യയ്ക്കായി കളികൾ ജയിപ്പിച്ചത്. സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെയും സെമി ഫൈനലിലും ഫൈനലിലും മികച്ച ഇന്നിങ്സുകൾ കളിച്ച് ഉയർന്നുവന്നു. ഐപിഎലിലും പക്വത കാണിച്ചു. ഭാവിയിൽ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരം തന്നെയാണു സഞ്ജു.’’– രവി ശാസ്ത്രി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.
