ടൊറന്റോ: സ്പെയിനിൽ അവധിക്കാലം ആഘോഷിക്കാൻ പോയ മൂന്ന് ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളായി അറസ്‌റ്റിലായ സംഭവം വിവാദമാകുന്നു. ബാഴ്സലോണയിലെ പ്രാദേശിക അധികൃതരാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവം വിവാദമായതോടെ ടൊറന്റോ പൊലീസ് സർവീസ് (TPS) ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര അച്ചടക്ക നടപടികൾ ആരംഭിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ടൊറന്റോ പൊലീസ് വക്താവ് സ്റ്റെഫാനി സെയർ സ്ഥിരീകരിച്ചു. എന്നാൽ ഇവർ ചെയ്ത കുറ്റം എന്താണെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

കുറ്റാരോപിതരായ മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ ഇതിനോടകം തന്നെ കാനഡയിൽ തിരിച്ചെത്തിയിട്ടുണ്ട്. നാട്ടിലെത്തിയ ഉടനടി ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. കനേഡിയൻ നിയമപ്രകാരം ശമ്പളത്തോടുകൂടിയാണ് നിലവിലെ സസ്പെൻഷൻ. മറ്റ് രണ്ട് ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കാനഡയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഇവർ വിമാനമിറങ്ങുന്ന മുറയ്ക്ക് ഇവർക്കെതിരെയും സസ്പെൻഷൻ നടപടികൾ സ്വീകരിക്കുമെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കി. തങ്ങൾ ഈ വിഷയത്തെക്കുറിച്ച് ബോധവാന്മാരാണെന്നും എന്നാൽ ഡ്യൂട്ടിയിലില്ലാത്ത സമയത്ത് നടന്ന വ്യക്തിപരമായ ഒരു സംഭവമായതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരണ ങ്ങൾക്കില്ലെന്ന് ടൊറന്റോ പൊലീസ് അസോസിയേഷൻ വക്താവ് മേഗൻ ഗ്രേ വ്യക്തമാക്കി.
