ടൊറന്റോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കുട്ടികൾക്കായി നടത്തിയിരുന്ന മൂന്ന് പ്രധാന ഔട്ട്ഡോർ എജ്യുക്കേഷൻ സെന്ററുകൾ പൂട്ടാനൊരുങ്ങി ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (TDSB). ഇതനുസരിച്ച് ഫോറസ്റ്റ് വാലി, എറ്റോബികോക്ക് എന്നീ സെന്ററുകളുടെ കരാർ ബോർഡ് അവസാനിപ്പിക്കും. വാറൻ പാർക്ക് സെന്റർ പൂർണ്ണമായും അടച്ചുപൂട്ടും. കോടിക്കണക്കിന് ഡോളറിന്റെ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാലാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ 218 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.
സാധാരണ ക്ലാസ് മുറികളിൽ നിന്ന് മാറി പ്രകൃതിയെ അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് ലഭിച്ചിരുന്ന വലിയൊരു അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. കിന്റർഗാർട്ടൻ മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്കായി മികച്ച പഠന പരിപാടികളാണ് ഇവിടെ ഒരുക്കിയിരുന്നത്. നഗരങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയാകുന്നത്.

സ്കൂളുകൾ പൂട്ടാനുള്ള തീരുമാനം ആശങ്കയിലാക്കുന്നുണ്ടെന്ന് മാതാപിതാക്കളും ജനപ്രതിനിധികളും പ്രതികരിച്ചു. കെട്ടിടങ്ങൾ നിറഞ്ഞ നഗരങ്ങളിൽ കുട്ടികളുടെ മാനസികാരോഗ്യത്തിനും ഉല്ലാസത്തിനും ഇത്തരം കേന്ദ്രങ്ങൾ അത്യാവശ്യമാണെന്ന് ടൊറന്റോ സിറ്റി കൗൺസിലർ ലിലി ചെങ് പറഞ്ഞു. ഈ കേന്ദ്രങ്ങൾ സംരക്ഷിക്കാൻ നഗരസഭയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് നോക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മോണോ ക്ലിഫ്സ്, ഹിൽസൈഡ് എന്നീ രണ്ട് ഔട്ട്ഡോർ സെന്ററുകൾ തുടർന്നും പ്രവർത്തിക്കുമെന്ന് സ്കൂൾ ബോർഡ് അറിയിച്ചിട്ടുണ്ട്.
