ഒട്ടാവ: കാനഡയുടെ പ്രശസ്ത വ്യോമാഭ്യാസ സംഘമായ സ്നോബേഡ്സിന്റെ പ്രകടനങ്ങൾ പൂർണമായി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിനെതിരെ മുൻ പൈലറ്റുമാർ രംഗത്ത്. പരിപാടി പൂർണമായി റദ്ദാക്കുന്നതിനുപകരം വിമാനങ്ങളുടെ എണ്ണം കുറച്ചോ പ്രകടനത്തിന്റെ സങ്കീർണത ലഘൂകരിച്ചോ തുടരണമെന്നാവശ്യം.
2030-കളുടെ തുടക്കത്തിൽ പുതിയ വിമാനങ്ങൾ എത്തുന്നതുവരെ 2026 സീസൺ അവസാനത്തോടെ സ്നോബേഡ്സ് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റോയൽ കനേഡിയൻ എയർ ഫോഴ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ വിമാനങ്ങൾ 2030-കളുടെ തുടക്കത്തിൽ എത്തുന്നതുവരെയാണ് ഈ ഇടവേള.
അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്ള സ്നോബേഡ്സ് സംഘത്തിന്റെ പ്രവർത്തനം ആദ്യമായാണ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. മണിക്കൂറിൽ 550 കിലോമീറ്റർ വരെ വേഗതയിൽ സങ്കീർണമായ വ്യോമാഭ്യാസ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന സംഘമാണ് സ്നോബേഡ്സ്.

സ്നോബേഡ്സിന്റെ മുൻ കമാൻഡറും സംഘത്തിലെ ആദ്യ വനിതാ പൈലറ്റുമായ മേരിസ് കാർമൈക്കൽ ഉൾപ്പെടെയുള്ള മുൻ അംഗങ്ങൾ, കുറച്ച് വിമാനങ്ങൾ മാത്രം ഉപയോഗിച്ചോ റിസർവ് പൈലറ്റുമാരെ നിയോഗിച്ചോ പരിപാടി നിലനിർത്താൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി. യുവതലമുറയ്ക്ക് പ്രചോദനവും രാജ്യത്തിന് അഭിമാനവും നൽകുന്ന സംഘമാണ് സ്നോബേഡ്സെന്ന് പൈലറ്റുമാർ പറഞ്ഞു.
1960-കളിൽ നിർമ്മിച്ച സി.ടി.-114 ട്യൂട്ടർ ജെറ്റുകളാണ് നിലവിൽ സ്നോബേഡ്സ് ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്നോബേഡ്സിന്റെ സി.ടി.-114 ട്യൂട്ടർ വിമാനങ്ങൾ നവീകരിക്കുന്നതിനായി 31.2 മില്യൺ ഡോളർ ചെലവഴിച്ചിട്ടും അവ 2030 വരെ ഉപയോഗിക്കാതെ മൂന്ന് വർഷം മുൻപേ വിരമിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. 20 വിമാനങ്ങൾ നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ 13 വിമാനങ്ങളുടെ നവീകരണം പൂർത്തിയായതോടെ പദ്ധതി അവസാനിപ്പിച്ചതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
അതേസമയം, ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സിന്റെ റെഡ് ആറോസ് വ്യോമാഭ്യാസ സംഘം പുതിയ വിമാനങ്ങളിലേക്ക് മാറുന്നതുവരെ ഒമ്പത് വിമാനങ്ങൾക്ക് പകരം ഏഴ് വിമാനങ്ങളുമായി പ്രകടനങ്ങൾ തുടരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുൻ പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു. സമാന മാതൃക കാനഡയും പരിഗണിക്കണമെന്ന് പൈലറ്റുമാർ ആവശ്യപ്പെട്ടു.
എന്നാൽ നിലവിലെ വിമാനങ്ങളുടെ ഭാവി സുരക്ഷയും സാങ്കേതിക വെല്ലുവിളികളും കണക്കിലെടുത്താണ് സ്നോബേഡ്സിനെ താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് കാനഡയുടെ പ്രതിരോധ വകുപ്പ് വ്യക്തമാക്കി. ഉയർന്ന പരിശീലനം നേടിയ പൈലറ്റുമാരെയും സാങ്കേതിക ജീവനക്കാരെയും മറ്റ് വിഭാഗങ്ങളിലേക്ക് പുനർനിയമിക്കാനും എയർ ഫോഴ്‌സ് പദ്ധതിയിടുന്നുണ്ട്.
