തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് A. Padmakumar രംഗത്ത്. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്ന നടപടികളിൽ നിന്നു തന്നെയും അന്നത്തെ എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം മാറ്റിനിർത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പാർട്ടിയിലും അന്നത്തെ ഭരണനേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നത വ്യക്തിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
യുവതികൾ ശബരിമലയിലേക്ക് പ്രവേശിച്ച ദിവസം തനിക്ക് സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ നിർദേശം ലഭിച്ചതായും അദ്ദേഹം പറയുന്നു. എന്നാൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ ബന്ധപ്പെട്ട ഉന്നത വ്യക്തിയെ കാണാൻ പോലും അവസരം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. യുവതികൾ സന്നിധാനത്ത് എത്തിയ വിവരം ടെലിവിഷൻ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും പത്മകുമാർ വ്യക്തമാക്കി.
ഇതിനിടെ, താൻ തയ്യാറാക്കുന്ന ആത്മകഥയിൽ ശബരിമല യുവതീ പ്രവേശന കാലഘട്ടത്തിലെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുമെന്ന് സൂചനയുണ്ട്. ദേവസ്വം രേഖകളിൽ ചില വിവരങ്ങൾ മറ്റാരോ രേഖപ്പെടുത്തിയതാണെന്നും, ചില രേഖകളിൽ ഒപ്പിടാൻ സമ്മർദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ആത്മകഥയിൽ കൂടുതൽ രാഷ്ട്രീയ-ഭരണപരമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
