ഹൂസ്റ്റണിൽ തിങ്കളാഴ്ച നടക്കുന്ന ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെതിരെ നെയ്മർക്ക് കൂടുതൽ സമയം നൽകാനാകുമെന്നാണ് ബ്രസീൽ പരിശീലകൻ കാർലോ ആൻസെലോട്ടിയുടെ പ്രതീക്ഷ. അതേസമയം കടുത്ത നോക്കൗട്ട് മത്സരത്തിൽ ഏത് സാഹചര്യവും നേരിടാൻ ടീം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കിന് പിന്നാലെ ഫിറ്റ്നസിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് നെയ്മർ. കഴിഞ്ഞ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീലിന്റെ 3–0 വിജയത്തിൽ അദ്ദേഹം 15 മിനിറ്റിലധികം കളിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ പുരോഗതി നെയ്മറുടെ മടങ്ങിവരവിൽ ആത്മവിശ്വാസം നൽകുന്നതായാണ് ആൻസെലോട്ടി പറഞ്ഞത്.

“കഴിഞ്ഞ ആഴ്ചയിൽ അദ്ദേഹത്തിന്റെ പുരോഗതി ഗണ്യമായിരുന്നു. മുമ്പ് 15 മിനിറ്റിൽ കൂടുതൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കൂടുതൽ സമയം കളിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു.
ജപ്പാനെതിരെ എന്ത് പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് ഒക്ടോബറിൽ ടോക്കിയോയിൽ നടന്ന സൗഹൃദ മത്സരവും ബ്രസീലിന് ഒരു സൂചന നൽകിയിട്ടുണ്ടെന്ന് ആൻസെലോട്ടി വ്യക്തമാക്കി. ആ മത്സരത്തിൽ ജപ്പാൻ ബ്രസീലിനെ 3–2ന് തോൽപ്പിച്ചിരുന്നു.
ജപ്പാനെ ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായാണ് ബ്രസീൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
“അവരോട് ഞങ്ങൾക്ക് പൂർണ ബഹുമാനമുണ്ട്. ഒരു ഫൈനലിനായി തയ്യാറെടുക്കുന്നതുപോലെയാണ് ഞങ്ങൾ ഈ മത്സരത്തിനായി ഒരുങ്ങുന്നത്. കാരണം ഞങ്ങൾക്ക് ഇത് ഒരു ഫൈനൽ പോലെയാണ്.”
നോക്കൗട്ട് ഘട്ടത്തിൽ എന്തും സംഭവിക്കാമെന്ന ബോധ്യത്തോടെയാണ് ടീം തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ശക്തമായ മനസ്സും ശക്തമായ ഹൃദയവും ഞങ്ങൾക്ക് ആവശ്യമാണ്. എക്സ്ട്രാ ടൈമോ പെനാൽറ്റികളോ ഉൾപ്പെടെ ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറായിരിക്കണം.”
ഗ്രൂപ്പ് ഘട്ടം പിന്നിട്ട് എത്തിയ ഈ ഘട്ടത്തിൽ എതിരാളികളെ ലഘുവായി കാണാൻ കഴിയില്ലെന്നും ബ്രസീൽ പരിശീലകൻ ഓർമ്മിപ്പിച്ചു.
ഹ്യൂസ്റ്റൺ സമയം ഉച്ചയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഈ സമയത്ത് ടൂർണമെന്റിൽ ബ്രസീൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും അതിൽ ആശങ്കയില്ലെന്ന് ആൻസെലോട്ടി പറഞ്ഞു.
“ഇത് സാധാരണ ഞങ്ങൾ പരിശീലിക്കുന്ന സമയമാണ്. അവസാനം ഞങ്ങൾ കളിക്കാൻ പോകുന്നത് ഒരു ഫുട്ബോൾ മത്സരമാണ്. ശ്രദ്ധ നഷ്ടപ്പെടുത്താൻ പാടില്ല. വളരെ സംഘടിതവും ശക്തവുമായ എതിരാളിക്കെതിരെയാണ് ഞങ്ങൾ ഇറങ്ങുന്നത്.”
ലോകകപ്പിൽ ഇതുവരെ വ്യക്തമായ ഒരു ഫേവറിറ്റിനെ കാണാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഗ്രൂപ്പ് ഘട്ടത്തിൽ ചില ടീമുകൾ കൂടുതൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ടാകാം. പക്ഷേ ഈ ടൂർണമെന്റിൽ ഇപ്പോഴും വ്യക്തമായ ഒരു ഫേവറിറ്റ് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.
