ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിൻ സ്വന്തമാക്കിയെങ്കിലും, ടൂർണമെന്റിന്റെ മറ്റൊരു മുഖമായി മാറിയത് ചരിത്ര റെക്കോർഡുകളുടെ പെരുമഴയായിരുന്നു. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, റോഡ്രി, ഉനായ് സിമോൺ തുടങ്ങി നിരവധി താരങ്ങളും പരിശീലകരും ലോകകപ്പ് ചരിത്രപുസ്തകത്തിൽ പുതിയ അധ്യായങ്ങൾ കുറിച്ചു.
കിലിയൻ എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. 22 ഗോളുകളുമായി മുൻ റെക്കോർഡുകൾ മറികടന്ന ഫ്രഞ്ച് താരം ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.

ലയണൽ മെസി ഒരൊറ്റ ലോകകപ്പിൽ മൂന്ന് ചരിത്ര നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (23), തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടിയ താരം (9), ലോകകപ്പിൽ ബോക്സിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ (7) എന്നീ റെക്കോർഡുകൾ അർജന്റീന നായകന്റെ പേരിലായി.
ക്രിസ്റ്റ്യാനോ റൊണാൾഡോ ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ചരിത്രം കുറിച്ചു. 41-ാം വയസ്സിൽ നേടിയ ഈ നേട്ടം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും അപൂർവ റെക്കോർഡുകളിലൊന്നായി മാറി.
സ്പെയിൻ കിരീടയാത്രയിലെ ഹൃദയമായിരുന്ന റോഡ്രി, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയകരമായ പാസുകൾ (790) പൂർത്തിയാക്കിയ താരമായി സ്വന്തം റെക്കോർഡ് തന്നെ തിരുത്തി.
സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോൺ എട്ട് മത്സരങ്ങളിൽ ഏഴിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കി ലോകകപ്പ് ചരിത്രത്തിലെ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഒരു ഗോൾ മാത്രം വഴങ്ങി കിരീടം നേടിയ സ്പെയിൻ, ലോകകപ്പ് ജേതാക്കളിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമെന്ന നേട്ടവും സ്വന്തമാക്കി.
ഫ്രാൻസ് താരം മൈക്കൽ ഒലിസെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (7) നൽകിയ താരമായി. അതിൽ അഞ്ചും കിലിയൻ എംബാപ്പെയ്ക്കായിരുന്നു.
ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമും ഹാരി കെയ്നും, ഫ്രാൻസിന്റെ ഒസ്മാൻ ഡെംബലെയും കിലിയൻ എംബാപ്പെയും ഒരേ ലോകകപ്പിൽ ആറു വീതം ഗോളുകൾ നേടിയ ആദ്യ സഹതാരങ്ങളായി.
ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ (26) പരിശീലകനായി ടീമിനെ നയിച്ച റെക്കോർഡ് സ്വന്തമാക്കിയപ്പോൾ, ഡിക് അഡ്വക്കാറ്റ് (78) ലോകകപ്പിൽ ടീമിനെ പരിശീലിപ്പിച്ച ഏറ്റവും പ്രായം കൂടിയ പരിശീലകനായി.
സ്വിറ്റ്സർലൻഡിന്റെ ജോഹാൻ മൻസാംബി ലോകകപ്പിൽ പകരക്കാരനായി ഇറങ്ങി ഇരട്ടഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായപ്പോൾ, കുറസാവോ ഗോൾകീപ്പർ എലോയ് റൂം ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ (16) നടത്തിയ ഗോൾകീപ്പറെന്ന റെക്കോർഡിനൊപ്പമെത്തി
