ഗുവാഹത്തി: അസം – അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ കയ്യേറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷവും രൂക്ഷമാകുന്നു. അസമിലെ ദേമാജി ജില്ലയിലെ സിലാപത്തറിലുള്ള ലികബാലി എന്‍ട്രി പോയിന്റില്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇരുസംസ്ഥാനങ്ങളിലെയും ആളുകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. കല്ലേറും അക്രമവും ബാധിച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അരുണാചല്‍ പ്രദേശ് പോലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ച അസമിലെ ഭൂമി അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ കയ്യേറിയെന്ന് ആരോപിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. അന്നുണ്ടായ വെടിവെപ്പില്‍ അസം സ്വദേശികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്ഷേധിച്ച് അസമിലെ മിസിങ് സമുദായത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ‘ടകം മിസിങ് പോറിന് കെബാങ്ങും’ (TMPK) മറ്റ് പ്രാദേശിക സംഘടനകളും ചേര്‍ന്ന് ബുധനാഴ്ച മുതല്‍ അരുണാചല്‍ പ്രദേശിനെതിരെ സാമ്പത്തിക ഉപരോധം ആരംഭിക്കുകയായിരുന്നു.

ഉപരോധം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ച വ്യാഴാഴ്ച, അസമില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ അരുണാചല്‍ പ്രദേശില്‍ നിന്ന് കല്ലേറുണ്ടായതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണമായത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അടിയന്തര സേവനങ്ങള്‍ക്കുള്ള വാഹനങ്ങളും സ്കൂള്‍ ബസുകളും ഒഴികെ മറ്റെല്ലാ വാഹനങ്ങളും അതിര്‍ത്തിയിലെ എന്‍ട്രി പോയിന്റുകളില്‍ പ്രതിഷേധക്കാര്‍ തടയുകയാണ്. അതിര്‍ത്തി തര്‍ക്കത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും കഴിഞ്ഞ ദിവസങ്ങളിലെ വെടിവെപ്പില്‍ ഉള്‍പ്പെട്ട കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
