ചെന്നൈ∙ ജാതിയുടെയും മതത്തിന്റെയും ചങ്ങല പൊട്ടിച്ചെറിയണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ തമിഴ്നാട് ജനതയോട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രി ആയതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു ഇത്. ഇത്തരം വിഭജനങ്ങളെ അതിജീവിക്കുമ്പോഴാണ് മനുഷ്യൻ യഥാർഥ്യ സ്വാതന്ത്ര്യം നേടുന്നത്. അഴിമതിക്കെതിരെ പോരാടുകയെന്നതാണ് മറ്റൊരു സ്വാതന്ത്ര്യമെന്നും വിജയ് പറഞ്ഞു.

‘തങ്ങളെ അടിമകളെപ്പോലെ കാണുന്നുവെന്ന് മനുഷ്യർക്ക് തോന്നിത്തുടങ്ങുമ്പോഴാണ് അവർ ഒന്നിക്കുന്നത്. അപ്പോൾ മതം, ജാതി തുടങ്ങിയ ചങ്ങലകൾ പൊട്ടിക്കപ്പെടും. അതാണ് യഥാർഥ സ്വാതന്ത്ര്യം. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലും അതാണ് സംഭവിച്ചത്. തമിഴ്നാടിനെ അഴിമതിമുക്തമാക്കാനുള്ള ശ്രമത്തിലൂടെ മറ്റൊരു സ്വാതന്ത്യത്തിനായും ടിവികെ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി സർക്കാർ ഉദ്യോഗസ്ഥർ സഹകരിക്കണം. കേന്ദ്ര സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, സംസ്ഥാനത്തിന്റെ താൽപര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. 2036 ഓടെ 1.5 ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയായി തമിഴ്നാടിനെ വളർത്താനാണ് ശ്രമം. ജെൻ സീകൾ സംസ്ഥാനത്തിന്റെ വികസനയാത്രയിൽ പങ്കുചേരണം.–വിജയ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം, സ്വാതന്ത്ര്യദിന ചടങ്ങുകളിൽ നട തൃഷ പങ്കെടുത്തതും ചർച്ചയായി. വിജയ് പതാകയുയർത്തുന്ന ചടങ്ങിൽ വിജയുടെ മാതാപിതാക്കൾക്കൊപ്പം ഒന്നാം നിരയിലായിരുന്നു തൃഷയുടെ സ്ഥാനം. മഞ്ഞ സാരിയും മുല്ലപ്പൂവും അണിഞ്ഞെത്തിയ തൃഷ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തു. അമ്മ ഉഷ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. പരേഡിനിടെ വിജയ്ക്ക് തൃഷ സല്യൂട്ട് നൽകുകയും ചെയ്തു.
