ബിഷ്കെക്ക്: അമേരിക്കയുടെയും ഇസ്രായേലിന്റെയും സമ്മർദവും ഉപരോധങ്ങളും നേരിടുന്ന ഇറാനെ പിന്തുണയ്ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ സൈനിക-രാഷ്ട്രീയ സാഹചര്യങ്ങൾ എന്തുതന്നെയായാലും റഷ്യയും ഇറാനും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ തുടരുമെന്ന് പുടിൻ പറഞ്ഞു. ഇറാനുമായി സാമ്പത്തിക സഹകരണം നടത്തുന്ന റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രഖ്യാപനം.

കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു. ഉപരോധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്ക് പെസെഷ്കിയാൻ നന്ദി അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഷാങ്ഹായ് സഹകരണ സംഘടനയും ആശങ്ക രേഖപ്പെടുത്തി. ഇറാനെ പിന്തുണച്ച സംഘടന സൈനിക ആക്രമണങ്ങളെ വിമർശിക്കുകയും തർക്കങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കാൻ ഐക്യരാഷ്ട്രസഭയും സുരക്ഷാസമിതിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
