വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള നാവിക സംഘര്‍ഷം കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുന്നു. ഹോര്‍മുസ് കടലിടുക്കിലും സമീപ കടല്‍പ്പാതകളിലും ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ആഗോളതലത്തില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. കാര്‍ഗ് ദ്വീപിന് സമീപം ഒന്നടക്കം ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഇതില്‍ ഒരു കൂറ്റന്‍ എണ്ണ ടാങ്കറും ഉള്‍പ്പെടുന്നു.
അതേസമയം, അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനും പടക്കപ്പലിനും നേരെ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെട്ടു. ആക്രമണത്തില്‍ തകരാറിലായ യുഎസ് കപ്പലുകള്‍ പിന്‍വാങ്ങിയെന്നാണ് ഇറാന്‍ വാദിക്കുന്നതെങ്കിലും ഇതില്‍ സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഹോര്‍മുസിലൂടെയുള്ള അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ഇറാന്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചാല്‍ അവരുടെ മുഴുവന്‍ എണ്ണക്കപ്പലുകളും തകര്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി കടുത്ത മുന്നറിയിപ്പ് നല്‍കി.

യുദ്ധഭീതി നിലനില്‍ക്കെ, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്. തുര്‍ക്കി, ഖത്തര്‍, ഒമാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ജൂണ്‍ മധ്യത്തില്‍ ഒപ്പുവെച്ച ധാരണാപത്രം പുനഃസ്ഥാപിച്ചാല്‍ മാത്രമേ സംഘര്‍ഷത്തിന് പരിഹാരമാകൂ എന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കിയെങ്കിലും, ശക്തമായ സൈനിക-സാമ്പത്തിക സമ്മര്‍ദങ്ങളുമായി മുന്നോട്ടുപോകാനാണ് അമേരിക്കയുടെ തീരുമാനം.
