ടെഹ്‌റാൻ: ഇറാൻ–അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ 30 യുഎസ് സൈനികർക്ക് കൂടി പരുക്കേറ്റതായി അമേരിക്ക. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ പരുക്കേറ്റ യുഎസ് സൈനികരുടെ എണ്ണം ഇതോടെ 820 ആയി. 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പെന്റഗണിന്റെ കാഷ്വാലിറ്റി ഡാറ്റാബേസിലാണ് സൈനികരുടെ മരണവും പരുക്കും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
അതേസമയം, ഹോർമൂസ് കടലിടുക്കിൽ രണ്ട് യുഎസ് യുദ്ധക്കപ്പലുകൾക്കും എട്ട് എണ്ണക്കപ്പലുകൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കയും ആക്രമണം നടത്തിയതായാണ് വിവരം.
ജോർദാനിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയതായി ജോർദാൻ അറിയിച്ചു. 20 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടതെന്നാണ് ജോർദാന്റെ വിശദീകരണം. ഇതിൽ 18 മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും രണ്ട് മിസൈലുകൾ തുറസ്സായ പ്രദേശങ്ങളിൽ പതിച്ചതായും അധികൃതർ വ്യക്തമാക്കി.

സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിലും ആശങ്ക ശക്തമായി. എണ്ണവില ബാരലിന് 100 ഡോളർ കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടാനുള്ള സാധ്യതയാണ് വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്നത്.
അതിനിടെ, സംഘർഷം അവസാനിപ്പിക്കാൻ ഖത്തർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥ നീക്കങ്ങൾ തുടരുകയാണ്. എന്നാൽ ഇറാനും അമേരിക്കയും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് സമാധാനശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.
സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനൊപ്പം ആഗോള ഊർജവിപണിയിലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുകയാണ്.
