കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തന്റെ സുഹൃത്തായ വി.ഡി. സതീശൻ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ നില കുറച്ച് പാടാകുമെന്നാണ് തോന്നുന്നതെന്ന് എം.എ. ബേബി പറഞ്ഞു.
കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എ. ബേബി.

പാർട്ടി ചർച്ചകൾ ചോർത്തരുതെന്ന് നിർദേശം
അതേസമയം, വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകരുതെന്ന് പ്രതിനിധികൾക്ക് എം.എ. ബേബി കർശന നിർദേശം നൽകി.ഉൾപ്പാർട്ടി വിമർശനങ്ങൾ പുറത്തുപറയുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ടുപോകുമെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടിക്ക് ചുറ്റും നാലുതരം വിമർശകരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് വിമർശിക്കുന്നവരെ പാർട്ടി ഉൾക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
