ഡൽഹി: എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയിലെ ശമ്പളപരിധി ഉയർത്തി കേന്ദ്രസർക്കാർ. നിലവിലെ 15,000 രൂപയിൽ നിന്ന് 25,000 രൂപയായാണ് ശമ്പളപരിധി ഉയർത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് തീരുമാനം പ്രഖ്യാപിച്ചത്.
12 വർഷത്തിന് ശേഷമാണ് ഇപിഎഫിലെ ശമ്പളപരിധിയിൽ മാറ്റം വരുത്തുന്നത്. പുതിയ തീരുമാനത്തോടെ രാജ്യത്തെ 51 ലക്ഷം ജീവനക്കാർക്ക് ഇപിഎഫ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സാമൂഹിക സുരക്ഷാ പരിരക്ഷ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളപരിധി ഉയർത്തിയതെന്നും സർക്കാർ വ്യക്തമാക്കി.

2004 മുതൽ 2014 വരെ ഇപിഎഫിലെ ശമ്പളപരിധിയിൽ മാറ്റമുണ്ടായിരുന്നില്ല. 2014ലാണ് ശമ്പളപരിധി 15,000 രൂപയായി ഉയർത്തിയത്. ഇതിന് ശേഷമുള്ള ആദ്യത്തെ പ്രധാന വർധനയാണിത്.
ശമ്പളപരിധി ഉയർത്തുന്നതോടെ ഇപിഎഫ്ഒയിലേക്കുള്ള സർക്കാരിന്റെ വിഹിതവും വർധിക്കും. 11,339 കോടി രൂപയായാണ് സർക്കാർ വിഹിതം ഉയരുക. അടുത്ത അഞ്ച് വർഷത്തിനിടെ സർക്കാരിന്റെ ആകെ വിഹിതം 56,696 കോടി രൂപ വരെയാകുമെന്നും കണക്കാക്കുന്നു.
പുതിയ തീരുമാനം കൂടുതൽ തൊഴിലാളികളെ ഇപിഎഫ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനും സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുന്നതിനും ലക്ഷ്യമിടുന്നതാണ്.
