കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. കേസിലെ ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 2.30ന് ശേഷം പ്രഖ്യാപിക്കുമെന്നാണ് വിവരം.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. 2013ലാണ് വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

വിചാരണ നീണ്ടുപോയതിനെ തുടർന്ന് കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം വിജിലൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്.
തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്താണെന്നും അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.
കെഎസ്ആർടിസി എംഡി, ഫയർഫോഴ്‌സ് മേധാവി തുടങ്ങിയ നിരവധി ഉന്നത പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി.
