ക്യൂബെക്ക് സിറ്റി : സ്‌കൂളുകൾ, ആരോഗ്യ പരിപാലന സ്ഥാപനങ്ങൾ, സിഇജിഇപികൾ, സോഷ്യൽ സർവീസ് എന്നിവിടങ്ങളിലെ പൊതുമേഖലാ ജീവനക്കാർ ഇന്ന് ഏഴ് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. 14 വരെ പണിമുടക്ക് തുടരും.
ആരോഗ്യ, സാമൂഹിക സേവനങ്ങളിൽ അവശ്യ സേവനങ്ങൾ തുടർന്നും നൽകും. എന്നാൽ സ്കൂളുകളുകളെയും CEGEP-കളെയും പണിമുടക്ക് ബാധിക്കും. കോമൺ ഫ്രണ്ടിനൊപ്പം തിങ്കളാഴ്ച മുതൽ, Fédération interprofessionelle de la santé (FIQ)ഉം പണിമുടക്ക് ആരംഭിക്കും. 80,000 നഴ്‌സുമാർ, നഴ്‌സിങ് അസിസ്റ്റന്റുമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ക്ലിനിക്കൽ പെർഫ്യൂഷനിസ്‌റ്റുകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഡിസംബർ 14 വരെ പണിമുടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ രണ്ട് പണിമുടക്കുകളും ആരോഗ്യമേഖലയെ ബാധിക്കും. ഇത് ശസ്ത്രക്രിയകളും വിവിധ നിയമനങ്ങളും നീട്ടിവെക്കുന്നതിലേക്ക് നയിച്ചേക്കാം. കോമൺ ഫ്രണ്ടിന്റെയും എഫ്ഐക്യൂവിന്റെയും ഈ പണിമുടക്കുകൾ നവംബർ 23-ന് ആരംഭിച്ച ഫെഡറേഷൻ ഓട്ടോണോം ഡി എൽ’എൻസെസൈൻമെന്റിലെ (എഫ്എഇ) 66,000 അധ്യാപകരുടെ സമരത്തിന് പുറമേയാണ്.
420,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഇൻറർ-യൂണിയൻ കോമൺ ഫ്രണ്ട്, സെൻട്രൽ ഡെസ് സിൻഡിക്കറ്റ്സ് ഡു ക്യൂബെക്ക് (സിഎസ്‌ക്യു), കോൺഫെഡറേഷൻ ഡെസ് സിൻഡിക്കേറ്റ്സ് നാഷനൗക്സ് (സിഎസ്എൻ), അലയൻസ് ഡു പേഴ്‌സണൽ പ്രൊഫഷണൽ എറ്റ് ടെക്നിക് ഡി ലാ സാന്റേ എറ്റ് ഡെസ് സർവീസ് സോഷ്യാക്സ് (എപിടിഎസ്), ക്യൂബെക് ഫെഡറേഷൻ ഓഫ് ലേബർ എന്നീ സംഘടനകൾ ഉൾപ്പെടുന്നതാണ്.

ക്യുബെക്ക് സർക്കാരുമായുള്ള ചർച്ചകൾ തുടരുകയാണെന്നും ഇരുപക്ഷവും വർഷാവസാനത്തോടെ ഒത്തുതീർപ്പിലെത്തുമെന്ന് കരുതുന്നതായും യൂണിയൻ നേതാക്കൾ അറിയിച്ചു.
