മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 10ന് തുറക്കും. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയെ തുടർന്ന് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്ന് ജലം പുറത്തേക്കൊഴുക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. അതേസമയം പെരിയാറിൽ വെളളം കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. 138.40 അടിക്ക് മുകളിലാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം നിർദേശം നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് ഐഎഎസ് അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി 142 അടിയാണ്. ജലനിരപ്പ് 136 അടി പിന്നിട്ടാൽ എപ്പോൾ വേണമെങ്കിലും സ്പിൽവേ ഷട്ടറുകൾ തുറക്കാം. ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ തുറന്നത് കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു.
