ലണ്ടൻ ഒന്റാരിയോയിലെ ഒരു മുസ്ലീം കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാവിധി ഇന്ന്. 2021 ജൂൺ 6 ന് ആണ് കേസിനാസ്പദമായ സംഭവം. നടക്കാൻ പോയ അഫ്സലിന്റെ കുടുംബത്തെ 23 വയസുള്ള നഥാനിയൽ വെൽറ്റ്‌മാൻ ട്രക്ക് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 46 വയസുള്ള സൽമാൻ അഫ്‌സൽ, ഭാര്യ മദിഹ സൽമാൻ, അവരുടെ 15 വയസ്സുള്ള മകൾ യുംന, 74 വയസ്സുള്ള മുത്തശ്ശി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒമ്പത് വയസ്സുള്ള മകന് ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

ജസ്റ്റിസ് റെനി മേൽനോട്ടത്തിലാണ് വിധി പറയുന്നത്. ഒന്റിലെ വിൻഡ്‌സറിൽ വെച്ചായിരുന്നു പ്രതിയുടെ വിചാരണ നടന്നത്. ശിക്ഷ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ലണ്ടനിൽ നടക്കും. പ്രതിക്ക് ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തിരുന്നില്ലെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അഫ്സലിന്റെ കുടുംബം നടപ്പാതയിലൂടെ നടക്കുന്നത് കണ്ടപ്പോൾ അവരെ തല്ലാൻ തോന്നിയെന്നും, അവർ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് അവർ മുസ്ലീങ്ങളാണെന്ന് മനസിലായെന്നും സംഘത്തിലെ ആൾക്ക് താടിയുള്ളതായി ശ്രദ്ധയിൽപ്പെട്ടെന്നും പ്രതി മൊഴി നൽകി.
