എയര്‍ മൗറീഷ്യസ് വിമാനത്തില്‍ യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം കുടുങ്ങി. മുംബൈയില്‍ നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനത്തിലെ യാത്രക്കാരാണ് എയര്‍ കണ്ടീഷനിംഗ് സംവിധാനം തകരാറിലായതിനാല്‍ ദുരിതത്തിലായത്. കുഞ്ഞുങ്ങളും 78 വയസുള്ള വ്യക്തിയും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ശ്വാസതടസ്സം നേരിട്ടു. വിമാനത്തില്‍ കയറിയ ഉടന്‍ എഞ്ചിന് തകരാറിലാവുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 4:30 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തില്‍ പുലര്‍ച്ചെ 3:45 ന് ബോര്‍ഡിംഗ് ആരംഭിച്ചു. യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം വിമാനത്തില്‍ തുടര്‍ന്നു. ഇവരെ ഇറങ്ങാന്‍ അനുവദിച്ചില്ല. ഏറെ നേരം ശ്രമിച്ചിട്ടും യന്ത്ര തകരാർ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമാനക്കമ്പനി വിമാനം റദ്ദാക്കി.
അടുത്തിടെ ഇൻഡിഗോ വിമാനക്കമ്പനിയെ വിമർശിച്ച് ശാദി ഡോട്ട് കോം സിഇഒ അനുപം മിത്തൽ രംഗത്തെത്തിയിരുന്നു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം 45 മിനിറ്റ് വൈകിയെന്നും യാത്രക്കാരോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഇൻഡിഗോ എയർലൈൻസ് കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്ഫോമായ എക്സ്-ലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് മിത്തൽ പങ്കുവച്ചത്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള തൻ്റെ വിമാനം 45 മിനിറ്റ് വൈകിയെന്നും യാത്രക്കാർ എയർ കണ്ടീഷനിംഗ് ഇല്ലാതെ 45 മിനിറ്റിലധികം ടാർമാക്കിൽ കാത്തിരിക്കേണ്ടി വന്നതായും മിത്തൽ പറഞ്ഞു. മുംബൈയിലേക്കുള്ള വിമാനവും രണ്ട് മണിക്കൂർ വൈകിയെന്നും, എന്നിട്ടും അസൗകര്യമുള്ള യാത്രക്കാർക്ക് റീഫണ്ട് വാഗ്ദാനം ചെയ്തില്ലയെന്നും ആരോപിക്കുന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്.
ഇതിന് പിന്നാലെ ഇൻഡിഗോ ക്ഷമാപണം നടത്തി. കൂടാതെ വിശദീകരണം നൽകിക്കൊണ്ട് മിത്തലിൻ്റെ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തു. വിമാനക്കമ്പനി മൂലം ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച അവർ കാലതാമസത്തിന് വിശദീകരണം നൽകുകയും ചെയ്തു.
