ഓട്ടവ : ഇമിഗ്രേഷൻ നിയന്ത്രങ്ങള്‍ കർശനമാക്കിയതിന് ഇടയിലും 2024-ല്‍ കാനഡ 374,832 അപേക്ഷകര്‍ക്ക് പൗരത്വം നല്‍കിയതായി റിപ്പോർട്ട്. കുടിയേറ്റ നിയന്ത്രണം വേണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിൽ 2023-നെ അപേക്ഷിച്ച് പുതുതായി പൗരത്വം നേടിയവരുടെ എണ്ണത്തിൽ 5,125 പേരുടെ നേരിയ കുറവ് മാത്രമാണ് 2024-ൽ രേഖപ്പെടുത്തിയത്. കാനഡ-ഇന്ത്യ നയതന്ത്രതർക്കത്തിന് ഇടയിലും പുതുതായി കനേഡിയൻ പൗരത്വം ലഭിച്ചവരിൽ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് കൂടുതല്‍ പേര്‍ പൗരത്വം നേടിയത്. ഈ കാലയളവില്‍ 104,218 പേര്‍ പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്തു. വര്‍ഷത്തിലെ അവസാന പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ആണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 69,593 പേരാണ് പുതുതായി ഈ കാലയളവില്‍ പൗരത്വം സ്വീകരിച്ചത്. 2024 ഡിസംബറിലാണ് ഏറ്റവും കുറഞ്ഞ പൗരത്വ അനുമതി ലഭിച്ചത്. ഡിസംബറിൽ 18,160 പേര്‍ക്ക് മാത്രമേ കനേഡിയന്‍ പൗരത്വം ലഭിച്ചുള്ളൂ.

2024-ല്‍ 217 രാജ്യങ്ങളില്‍ നിന്നുള്ള പുതിയ പൗരന്മാരെ കാനഡ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരാണ് കഴിഞ്ഞ വർഷവും ഏറ്റവും കൂടുതലുള്ളത്. പുതിയതായി പൗരത്വം നേടിയവരില്‍ 23.43% ഇന്ത്യക്കാരാണ്. 2024-ൽ 87,812 ഇന്ത്യക്കാരാണ് കനേഡിയൻ പൗരത്വത്തിന് അർഹരായത്. 2023-ൽ ഇത് 78,714 പേരും 2022-ൽ 59,580 പേരുമായിരുന്നു. 2023-ല്‍ മൊത്തം പൗരന്മാരുടെ ഏകദേശം 21% പേരായിരുന്നു ഇന്ത്യക്കാര്‍. ഫിലിപ്പീന്‍സ്, ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇറാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഇന്ത്യക്കാർക്ക് ഒപ്പം, പൗരത്വം നേടിയവരുടെ 54% ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.