ടൊറന്റോ: നഗരത്തിൽ വാഹനകുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിനാൽ ഓട്ടോമേറ്റഡ് ലൈസന്‍സ് പ്ലേറ്റ് റെക്കഗ്നിഷന്‍(എഎല്‍പിആര്‍) സിസ്റ്റം അവതരിപ്പിച്ച് ടൊറന്റോ പൊലീസ്. പൊലീസ് കാറുകളെ കടന്നുപോകുന്ന വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റുകള്‍ സ്വയമേവ സ്‌കാന്‍ ചെയ്യാവുന്നതാണ് പുതിയ സാങ്കേതികവിദ്യ. സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ടൊറന്റോ പൊലീസ് അവകാശപ്പെട്ടു.
ഓട്ടോമേറ്റഡ് ലൈസന്‍സ് പ്ലേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം ഇപ്പോള്‍ അറനൂറിലധികം പൊലീസ് വാഹനങ്ങളിലുണ്ട്. ലൈസന്‍സ് പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങലെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇതിന്റെ സവിശേഷത. നിരത്തിലെ ഇമവെട്ടാത്ത ഇലക്ട്രോണിക് കണ്ണ് എന്നാണ് ടൊറന്റോ പൊലീസ് മേധാവി ഇതിനെ വിശേഷിപ്പിച്ചത്.

പൊലീസ് ഹോട്ട് ലിസ്റ്റിലുള്ള വാഹനങ്ങൾ ഫോര്‍വേഡ് ഫേസിംഗ് ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോകുമ്പോള്‍ നഗരത്തിലുടനീളം സഞ്ചരിക്കുന്ന ആ വാഹനത്തെക്കുറിച്ച് സിസ്റ്റത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിക്കുമെന്ന് ടൊറന്റോ പൊലീസ് പറഞ്ഞു. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങലുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കും. ക്യാമറയുടെ വ്യൂ ഫീല്‍ഡ് 160 ഡിഗ്രിയാണ്. ഡിറ്റക്ഷന്‍ റേഞ്ച് ക്യാമറയ്ക്ക് മുന്നില്‍ 50 അടിയാണ്.
