വാഷിംഗ്ടൺ ഡി സി : ആഗോള വിപണിയിൽ യുഎസിനെതിരെ അന്യായ തീരുവ ഈടാക്കുന്നതായി ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫുകൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എല്ലാ വ്യാപാര പങ്കാളികൾക്കും യുഎസ് 10 ശതമാനം അടിസ്ഥാന താരിഫ് ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. കൂടാതെ എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും 25% ലെവിയും ബുധനാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ, കാനഡയിലോ വടക്കേ അമേരിക്കയിലോ നിർമ്മിച്ച വാഹനങ്ങൾക്ക് ഓട്ടോ താരിഫിൽ എന്തെങ്കിലും ഇളവ് നൽകുമോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ബുധനാഴ്ച വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ നടന്ന ‘വിമോചന ദിനം’ എന്ന് വിളിക്കപ്പെടുന്ന പ്രഖ്യാപനത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 34% നികുതിയും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്ക് 20% നികുതിയും ദക്ഷിണ കൊറിയയിൽ 25% ജപ്പാനും 24% തായ്‌വാന് 32% നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും ഉയർന്ന താരിഫുകൾ യുഎസിൻ്റെ പ്രത്യേക പ്രശ്നങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ഏപ്രിൽ 2 അമേരിക്കൻ വ്യവസായം പുനർജനിച്ച ദിവസമാകുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്ക ഒരിക്കൽ കൂടി സമ്പന്നമാക്കുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. വിദേശ വ്യാപാര പ്രതിസന്ധിയെ മറികടക്കും, ട്രംപ് പറയുന്നു.

ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളുടെ ലിസ്റ്റ് :
ചൈന (34%), യൂറോപ്യൻ യൂണിയൻ (20%), ദക്ഷിണ കൊറിയ (25%), ഇന്ത്യ (26%), വിയറ്റ്നാം (46%), തായ്‌വാൻ (32%), ജപ്പാൻ (24%), തായ്‌ലൻഡ് (36%), സ്വിറ്റ്സർലൻഡ് (31%), ഇന്തോനേഷ്യ (32%), മലേഷ്യ (24%), കംബോഡിയ (49%) യുണൈറ്റഡ് കിംഗ്ഡം (10%), ദക്ഷിണാഫ്രിക്ക (30%), ബ്രസീൽ (10%), ബംഗ്ലാദേശ് (37%), സിംഗപ്പൂർ (10%), ഇസ്രായേൽ (17%), ഫിലിപ്പീൻസ് (17%), ചിലി (10%), ഓസ്‌ട്രേലിയ (10%), പാകിസ്ഥാൻ (29%), തുർക്കി (10%), ശ്രീലങ്ക (44%), കൊളംബിയ (10%).