യുക്രൈനില്‍ വെടിനിര്‍ത്താന്‍ സമയമായിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്.യുക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. അതിനിടെ റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണം മയപ്പെടുത്തുമെന്ന വാഗ്ദാനം കാറ്റില്‍ പറത്തുകയാണ് റഷ്യ. വെടിനിര്‍ത്തലിന് സമയം ആയിട്ടില്ലെന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്നും ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ വ്യക്തമാക്കി. വിവിധ യുക്രൈന്‍ നഗരങ്ങളില്‍ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസവും റഷ്യ നടത്തിയത്. ദക്ഷിണ യുക്രൈന്‍ നഗരമായ മൈക്കാലെയ്‌വില്‍ പ്രാദേശിക ഭരണ ആസ്ഥാനത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു.
അതിനിടെ ആഴ്ചകളായി ആക്രമണം തുടര്‍ന്ന മരിയുപോളില്‍ ജനങ്ങളെ ഒഴിപ്പിക്കാനായി റഷ്യ ഒരു ദിവസത്തെ പ്രാദേശിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിരവധി ബസുകളാണ് ഇതിനായി യുക്രൈന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ആക്രമണം നിര്‍ത്തിവെച്ചതായി റഷ്യ പ്രഖ്യാപിച്ച ചെര്‍ണിഹിവിലും ഷെല്ലാക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെര്‍ണോബില്‍ ആണവനിലയത്തില്‍ നിന്ന് റഷ്യന്‍ സൈനികര്‍ ഒഴിഞ്ഞുപോയതായി യുക്രൈന്‍ അറിയിച്ചു. സൈന്യം ബെലറൂസ് അതിര്‍ത്തിയിലേക്ക് നീങ്ങിയതായാണ് സൂചന.