ഓട്ടവ : കാനഡയിൽ ഒരു വാഹനം സ്വന്തമാക്കുന്നത് സ്വപ്നമായി മാറുകയാണോ? ഉയർന്ന പണപ്പെരുപ്പവും താരിഫുകളും കാരണം പുതിയ വാഹനങ്ങളുടെ വില 25% വരെ ഉയരുമെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു. ഒരു കാറോ ട്രക്കോ സ്വന്തമാക്കുന്നതിനുള്ള ശരാശരി ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ ഒമ്പത് ശതമാനം വർധിച്ചതായും വാഹനവില വീണ്ടും വർധിക്കാനാണ് സാധ്യതയെന്നും കാർ ഷെയറിങ് കമ്പനിയായ ടുറോയ്ക്ക് വേണ്ടി ലെഗർ നടത്തിയ സർവേ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്ക് തീരുവ ചുമത്തുകയും വ്യാപാരയുദ്ധം ആരംഭിക്കുകയും ചെയ്തതോടെ കാറുകളും ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വില ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

പൊതുഗതാഗതം, ടാക്സികൾ, റൈഡ്-ഹെയ്‌ലിങ് സേവനങ്ങൾ, സൈക്ലിങ്, നടത്തം തുടങ്ങിയ ബദൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ പോലും കാനഡക്കാരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും സ്വന്തം വാഹനങ്ങളെയാണ് യാത്രക്ക് ആശ്രയിക്കുന്നത്. എന്നാൽ, സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും പറഞ്ഞത്, ഒരു വാഹനം ലഭ്യമല്ലെങ്കിൽ ജോലി മാറേണ്ടിവരുമെന്നാണ്.
അതേസമയം ഓട്ടോമൊബൈൽ ഉൾപ്പെടെയുള്ള മേഖലയിലെ താരിഫ് പ്രശ്‌നങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ സർക്കാർ പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും, വാഹനവില കുറയാൻ കുറച്ചു സമയമെടുക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. എന്നാൽ, വാഹനവില അതിവേഗം കുതിച്ചുയരുന്നതിനാൽ ഒരു കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വാഹനം സ്വന്തമാക്കുന്നത് കൂടുതൽ സാമ്പത്തിക ബാധ്യതയായി മാറുമെന്ന് കനേഡിയൻ പൗരന്മാർ പ്രതീക്ഷിക്കണം.

നിലവിലെ അവസ്ഥയിൽ ഒരു വാഹനം സ്വന്തമാക്കാൻ കനേഡിയൻ പൗരന്മാർ പ്രതിവർഷം ശരാശരി 5,497 ഡോളർ അധികമായി ചെലവഴിക്കേണ്ടി വരുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഒൻ്റാരിയോയിലാണ് ഏറ്റവും ഉയർന്ന തുക ആവശ്യമായി വരുന്നത്. ഏകദേശം 6,000 ഡോളറിനടുത്ത്. കൂടാതെ, സർവേയിൽ പങ്കെടുത്ത മൂന്നിൽ ഒരാൾ പറയുന്നത് ഒരു വാഹനം സ്വന്തമാക്കുന്നതിന് പ്രതിവർഷം 7,000 ഡോളറിലധികം കൂടുതലായി ചെലവഴിക്കേണ്ടിവരുമെന്നാണ്. വാഹനവിലയ്‌ക്കൊപ്പം ഇന്ധനവില കുതിച്ചുയരുന്നതും വാഹനഉടമകളെ പ്രതിസന്ധിയിലാക്കുന്നു. മറ്റൊരു കാര്യം അറ്റകുറ്റപ്പണിയാണെന്ന് കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ പറയുന്നു. ഒപ്പം ഇൻഷുറൻസ് ചെലവുകളും ഉണ്ട്. ഇത് വാഹനങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും, അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
