വാഷിംഗ്ടൺ ഡി സി : സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കുള്ള താരിഫ് ഇരട്ടിയാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ്. ഇതോടെ സ്റ്റീൽ, അലുമിനിയം താരിഫ് 50 ശതമാനമായി ഉയരും, അവർ പറഞ്ഞു. താരിഫുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർധിപ്പിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഏകദേശം 1,590 കോടി ഡോളർ മൂല്യമുള്ള അലുമിനിയം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കാനഡയ്ക്ക് ഈ തീരുമാനം തിരിച്ചടിയാകും. യുഎസിലേക്കുള്ള ഏറ്റവും വലിയ സ്റ്റീൽ, അലുമിനിയം വിതരണക്കാരാണ് കാനഡ. ഈ താരിഫുകൾ കാനഡയിലെ കമ്പനികൾക്കും തൊഴിലാളികൾക്കും കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്‌സ് (യുഎസ്ഡബ്ല്യു) യൂണിയൻ കാനഡ ദേശീയ ഡയറക്ടർ മാർട്ടി വാറൻ പറയുന്നു. കനേഡിയൻ സ്റ്റീലിന്‍റെ ഏകദേശം 65% യുഎസ് വിപണിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കാനഡയുടെ പ്രതികാര നടപടികളിലെ മാറ്റങ്ങൾ ട്രംപിന്‍റെ സ്റ്റീൽ, അലുമിനിയം താരിഫുകളുടെ ആഘാതം നികത്തുമെന്ന് വാറൻ പറയുന്നു. എന്നാൽ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ, താരിഫുകൾ ആ കാലയളവിൽ തുടർന്നാൽ, ചില സ്റ്റീൽ കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.