ഓട്ടവ : മെയ് മാസത്തിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 6.9 ശതമാനത്തിൽ നിന്നും മെയ് മാസത്തിൽ 7% ആയി ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ പ്രതിമാസ വർധനയാണിത്. മെയ് മാസത്തിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 14% കൂടുതലാണെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. വർഷാരംഭത്തിൽ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായിരുന്നു. 2016-ന് ശേഷമുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിതെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. യുഎസ് താരിഫുകൾ കാനഡയിൽ ചെലുത്തുന്ന സ്വാധീനം കാരണം തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു.

മെയ് മാസത്തിൽ 8,800 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മുഴുവൻ സമയ തസ്തികകളുടെ 58,000 വർധന 49,000 പാർട്ട് ടൈം തസ്തികകളുടെ നഷ്ടം നികത്തിയതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഏപ്രിൽ, മാർച്ച് മാസങ്ങളിൽ നഷ്ടം നേരിട്ട മൊത്ത, ചില്ലറ വ്യാപാര മേഖല കഴിഞ്ഞ മാസം 43,000 തൊഴിലവസരങ്ങൾ കൂടി കൂട്ടിച്ചേർത്തുകൊണ്ട് വളർച്ചയ്ക്ക് നേതൃത്വം നൽകി. മെയ് മാസത്തിൽ ഇൻഫർമേഷൻ, സംസ്കാരം, വിനോദം എന്നിവയും നേട്ടങ്ങൾ കൈവരിച്ചു. ഏപ്രിലിൽ കനത്ത ആഘാതമേറ്റ ഉൽപ്പാദന മേഖലയിൽ മെയ് മാസത്തിൽ ഏകദേശം 12,200 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. അതേസമയം മെയ് മാസത്തിൽ ശരാശരി മണിക്കൂർ വേതനം പ്രതിവർഷം 3.4% വർധിച്ചു.

കനേഡിയൻ പൗരന്മാർ സാധാരണയായി ജോലിയില്ലാതെ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്ന് ഏജൻസി പറഞ്ഞു. തൊഴിലില്ലാത്തവർ മെയ് മാസത്തിൽ ശരാശരി 21.8 ആഴ്ച ജോലി അന്വേഷിക്കുന്നതിനായി ചിലവഴിച്ചു. ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 18.4 ആഴ്ചയായി ഉയർന്നതായും ഏജൻസി റിപ്പോർട്ട് ചെയ്തു.
