ടെൽ അവീവ് : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയെക്കൂടി യുദ്ധക്കളത്തിൽ ഇറക്കാൻ നീക്കവുമായി ഇസ്രയേൽ. ഇറാന്റെ ഏറ്റവും വലിയ ശത്രു ട്രംപ് ആണെന്നും, ട്രംപിനെ വധിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിലൂടെ യുഎസിനെയും കൂടെ കൂട്ടാനാണ് ഇസ്രയേൽ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ ആക്രമണത്തിൽ ഇസ്രയേലിലുള്ള യുഎസ് എംബസി തകർന്നിട്ടുണ്ടെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബിയുടെ ട്വീറ്റ് കൂടി പുറത്തുവന്നിരുന്നു.

അതേസമയം, ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തെ തുടർന്നും അമേരിക്കക്ക് അകത്തുനിന്നുള്ള നിർദേശ പ്രകാരവും ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിൽ പങ്കുചേരാതിരിക്കാൻ ട്രംപിന് സമർദമുണ്ട്. ഇറാൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇസ്രയേൽ അമേരിക്കയുടെ സഹായം തേടിയെങ്കിലും അമേരിക്ക പങ്കാളിയാവുന്നില്ല എന്നറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ തനിച്ച് ആക്രമണത്തിന് മുതിരുകയായിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണങ്ങളുണ്ടായതോടെ ഇസ്രയേൽ വീണ്ടും അമേരിക്ക സമീപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസിന്റെ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യലേക്ക് വരുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

അതേസമയം, ഇസ്രയേൽ ആക്രമണങ്ങളെക്കുറിച്ച് തങ്ങൾക്ക് എല്ലാം അറിയാമായിരുന്നുവെന്നും ഇസ്രയേൽ പ്രതിരോധത്തെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
