ടൊറൻ്റോ : ടാക്സി ഡ്രൈവർമാരാണെന്ന വ്യാജേന യാത്രക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജർ ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ്. പ്രതികൾ നിയമാനുസൃത ടാക്സി ഓപ്പറേറ്റർമാരായി വേഷംമാറിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ബ്രാംപ്ടൺ സ്വദേശികളായ എക്ജോത് നഹൽ (22), ഹർജോബൻ നഹൽ (25), ഹർപ്രീത് സിങ് (24), ഗൗരവ് താക്ക് (23), ടൊറൻ്റോയിൽ നിന്നുള്ള കോണർ വൈബെംഗ (26), കോർബിൻ സോൺലി (22), റിയാസുദ്ദീൻ ഷെയ്ഖ് (50), മിസ്സിസാഗ സ്വദേശി ലൂയിസ് കൊളാഡോ (24), വോൺ നിവാസി അനസ്താസിയ സക്കറോപൗലോസ് ജോൺസ്റ്റൺ (19), ന്യൂഫിൻലൻഡ് സ്വദേശി മൈക്കൽ ഡെനൈൻ (24), എന്നിവർക്കൊപ്പം സ്ഥിരമേൽവിലാസമില്ലാത്ത ഗുർണൂർ സിംഗ് രൺധാവ (20) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ രണ്ട് പ്രതികൾ ഒളിവിലാണ്. പ്രോജക്റ്റ് ഫെയർ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ പ്രതികൾ യാത്രക്കാരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ തട്ടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നും അധികൃതർ അറിയിച്ചു. ഇത്തരത്തിൽ അഞ്ച് ലക്ഷത്തോളം ഡോളർ തട്ടിയെടുത്തതായാണ് വിവരം.

യാത്രക്കാരിൽ നിന്നും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അവരുടെ യാത്രാക്കൂലി നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് ഇടപാടിനിടെ, പ്രതികൾ യാത്രക്കാരുടെ കാർഡുകൾ മാറ്റി പകരം മറ്റൊരു കാർഡ് നൽകുകയായിരുന്നു പതിവ്. യഥാർത്ഥ കാർഡും പിൻ നമ്പറും കൂട്ടുപ്രതികൾക്ക് കൈമാറുകയും അവർ പണം പിൻവലിക്കാനും, ഇലക്ട്രോണിക്സ്, ഗിഫ്റ്റ് കാർഡുകൾ, ആഡംബര വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ വാങ്ങാൻ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടക്കത്തിൽ, ഇത്തരം 60 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, അന്വേഷണത്തിന്‍റെ അവസാനത്തോടെ കേസുകളുടെ മുന്നൂറിലധികമായതായി അധികൃതർ അറിയിച്ചു.