മൺട്രിയോൾ : സുരക്ഷാ നടപടികളുടെ ഭാഗമായി ഏകദേശം 1,200 ലയൺ ഇലക്ട്രിക് ബസുകൾ റോഡുകളിൽ നിന്നും പിൻവലിച്ചതായി കെബെക്ക് സർക്കാർ അറിയിച്ചു. ഈ ആഴ്ച ആദ്യം മൺട്രിയോളിൽ ഒരു ലയൺ ഇലക്ട്രിക് സ്കൂൾ ബസിന് തീപിടിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടി സ്വീകരിച്ചതെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. തീപിടുത്തമുണ്ടായപ്പോൾ നിരവധി കുട്ടികളും ഡ്രൈവറും ബസിനുള്ളിൽ ഉണ്ടായിരുന്നു. പക്ഷേ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം ബസിന്‍റെ ബാറ്ററിയുമായി തീപിടുത്തത്തിന് ബന്ധമില്ലെന്നും വകുപ്പ് കൂടുതൽ അന്വേഷണം നടത്തുന്നില്ലെന്നും മോൺട്രിയൽ അഗ്നിശമന വകുപ്പ് വക്താവ് പറഞ്ഞു.

ചൊവ്വാഴ്ച ഉണ്ടായ തീപിടിത്തം ഇലക്ട്രിക് ബസുകളിലെ തകരാർ കാരണമായിരിക്കാമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രി സോണിയ ലെബെലും ഗതാഗത മന്ത്രി ജോനാറ്റൻ ജൂലിയനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സാധാരണ സ്കൂൾ ഗതാഗതം എത്രയും വേഗം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു. അതേസമയം സ്കൂൾ ബസ് ഓപ്പറേറ്റർമാരുമായും ട്രാൻസ്പോർട്ട് കാനഡയുമായും ചേർന്ന് ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കുന്നുണ്ടെന്ന് ലയൺ പറഞ്ഞു.

ലയൺ ബസ് കത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ നവംബറിൽ, കെബെക്കിലെ ഈസ്റ്റേൺ ടൗൺഷിപ്പ് മേഖലയിൽ ഒരു ബസിന് തീപിടിച്ചിരുന്നു. ജനുവരിയിൽ ഒൻ്റാരിയോ ഹണ്ട്സ്‌വില്ലിൽ രണ്ടാമത്തെ ബസിനും തീപിടിച്ചു. രണ്ട് സംഭവങ്ങളിലും ആർക്കും പരുക്കേറ്റിട്ടില്ല, ബാറ്ററികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല.