വൻകൂവർ : സാൽമൊണെല്ല ആശങ്കയെ തുടർന്ന് മെട്രോ വൻകൂവർ മാർക്കറ്റിൽ വിറ്റഴിച്ച പിസ്ത തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. നോർത്ത് വൻകൂവറിലെ 1860 ലോൺസ്‌ഡെയ്ൽ അവന്യൂവിലുള്ള കൂറോഷ് ഫുഡ്സ് മാർക്കറ്റിൽ വിൽക്കുന്ന ഷെൽഡ് പിസ്തയാണ് തിരിച്ചുവിളിച്ചത്. ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ അവ സ്റ്റോറിലേക്ക് തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച പിസ്ത കഴിച്ചതിന് ശേഷം അസുഖം ബാധിച്ചവർ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഏജൻസി അഭ്യർത്ഥിച്ചു. ഈ ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് CFIA തിരിച്ചുവിളിക്കൽ നോട്ടീസിൽ പറയുന്നു.

അതേസമയം, പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ രാജ്യത്തുടനീളമുള്ള പിസ്തയുമായി ബന്ധപ്പെട്ട സാൽമൊണെല്ല അണുബാധകളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. സാൽമൊണെല്ല അണുബാധയെ തുടർന്ന് രാജ്യത്തുടനീളം 105 പേർ അസുഖബാധിതരായിട്ടുണ്ട്. ഇവരിൽ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതരിൽ ഭൂരിഭാഗവും കെബെക്കിലും ഒൻ്റാരിയോയിലുമാണ്. ബ്രിട്ടിഷ് കൊളംബിയയിൽ ആറു പേരും രോഗബാധിതരായിട്ടുണ്ട്.

സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. പക്ഷേ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. സാൽമൊണെല്ല ബാധിച്ച ആരോഗ്യമുള്ള ആളുകൾക്ക് പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയ ഹ്രസ്വകാല ലക്ഷണങ്ങൾ അനുഭവപ്പെടാം.