ഓട്ടവ : കാനഡയിലെ സ്റ്റേജ് ഷോയിൽ മൂന്ന് മണിക്കൂർ വൈകി എത്തിയതിൽ പേരിൽ വിമർശനം നേരിട്ട് ബോളിവുഡ് സൂപ്പർതാരം മാധുരി ദീക്ഷിത്. 90-കളിലെ മുൻനിര നടിയായ മാധുരിയുടെ ഈ കാലതാമസം കാരണം പരിപാടി കാണാനെത്തിയ നിരവധി ആളുകൾ ഇറങ്ങിപ്പോകുകയും ടിക്കറ്റ് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും പരിപാടിയുടെ മോശം നടത്തിപ്പിനെതിരെയും താരത്തിനെതിരെയും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ചത് വളരെ മോശമായ രീതിയിലാണെന്നും, ഉപഭോക്തൃ സംരക്ഷണ സമിതിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണെന്നും കാണികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമാനമായ സംഭവത്തിൽ ഈ വർഷം ആദ്യം ഗായിക നേഹ കക്കർ മാപ്പ് പറഞ്ഞിരുന്നെങ്കിലും, മാധുരി ദീക്ഷിതും സംഘാടകരും ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ല. ‘ഫീമെയിൽ അമിതാഭ് ബച്ചൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട, ലോകമെങ്ങും ആരാധകരുള്ള താരമാണ് മാധുരി. എഴുപതിലധികം സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമായ മാധുരി, 1999-ൽ ഡോ. ശ്രീറാം നെനെയെ വിവാഹം കഴിച്ച ശേഷം ഇടവേളകൾ എടുത്ത് അഭിനയരംഗത്ത് സജീവമാണ്. എന്നാൽ, അന്താരാഷ്ട്ര വേദിയിൽ താരത്തിനുണ്ടായ ഈ മോശം അനുഭവം വലിയ ചർച്ചയായിരിക്കുകയാണ്.
