എഡ്മിന്റൻ : ആരോഗ്യമേഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി ആയിരത്തിലധികം പുതിയ ആശുപത്രി കിടക്കകളും 50,000 അധിക ശസ്ത്രക്രിയകളും പ്രഖ്യാപിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. എഡ്മിന്റൻ, കാൽഗറി എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കാനും, ശസ്ത്രക്രിയകൾക്കായി ചാർട്ടേഡ് കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താനും നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളെ വേഗത്തിൽ ഡിസ്ചാർജ് ചെയ്യുന്നതിനായി ‘കണ്ടിന്യുയിങ് കെയർ’ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാർ ഊന്നൽ നൽകുമെന്നും അവർ പറഞ്ഞു.

അതേസമയം, സർക്കാർ പ്രഖ്യാപനത്തിൽ വ്യക്തമായ സമയപരിധിയോ, ജീവനക്കാരെ വിന്യസിക്കാനുള്ള പദ്ധതിയോ, സുതാര്യതയോ ഇല്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. ചാർട്ടേഡ് സർജിക്കൽ കേന്ദ്രങ്ങളുടെ വിപുലീകരണം, സ്വകാര്യവൽക്കരണത്തിനുള്ള നീക്കമാണെന്ന് വിമർശകർ ആരോപിച്ചു. കൂടാതെ, ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാതെ പുതിയ കിടക്കകൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും, സർക്കാരിന്റെ ആരോഗ്യമേഖലയിലെ പുനഃസംഘടന കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചതായും പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി ചൂണ്ടിക്കാട്ടി.
