ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി. പ്രവാസി വ്യവസായിയാണ് നിര്‍ണ്ണായക മൊഴി നല്‍കിയത്. ഡി.മണിയെന്നാല്‍ ഡയമണ്ട് മണിയെന്നാണെന്ന് എസ്ഐടി പറയുന്നു. യഥാര്‍ഥ പേര് ബാലമുരുകനെന്നും സ്ഥിരീകരിച്ചു.
മണിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. 2017ന് ശേഷം 2023 വരെ മാസ്റ്റര്‍ പ്ലാനുമായി ഡി മണിയും സംഘവും കേരളത്തില്‍ ഇടപാടുകള്‍ ലക്ഷ്യം വെച്ചത്. ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്ഐടിയുടെ നീക്കം. വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ള ആളുകളെക്കുറിച്ചും അന്വേഷണ സംഘം വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്ഐടിക്ക് മൊഴി നല്‍കിയത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്ന് വ്യവസായിയില്‍നിന്ന് വിവരം ലഭിച്ചതായാണ് ചെന്നിത്തല വെളിപ്പെടുത്തിയത്.
സ്വര്‍ണം തട്ടിയെടുത്തതിനേക്കാള്‍ വലിയ വിഗ്രഹക്കടത്ത് ശബരിമലയില്‍ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. 2019-20 കാലങ്ങളിലായി 4 പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘത്തിനു വിറ്റത്. ഡി.മണി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. ഉണ്ണിക്കൃഷ്ണന് പോറ്റിയായിരുന്നു ഇടനിലക്കാരന്. വിഗ്രഹങ്ങള്‍ കൊടുക്കാന്‍ നേതൃത്വം നല്‍കിയത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
