ടെഹ്റാൻ : ഭരണകൂടത്തിനെതിരെ പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുമെന്ന കർശന മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ശത്രുരാജ്യങ്ങളുടെ പിന്തുണയോടെ കുഴപ്പമുണ്ടാക്കുന്ന കലാപകാരികളെ ഒതുക്കിനിർത്താൻ ഇറാനറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായ ജനങ്ങളുടെ പരാതികൾ കേൾക്കാൻ തയ്യാറാണെങ്കിലും, തെരുവിൽ അക്രമം നടത്തുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഖമനയി ടെലിവിഷൻ സന്ദേശത്തിലൂടെ അറിയിച്ചു.

കറൻസിയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പവും മൂലമുണ്ടായ ജനരോഷം ഇപ്പോൾ രാജ്യവ്യാപകമായ പോരാട്ടമായി മാറിയിരിക്കുകയാണ്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ തടവിലാക്കപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലുമായുള്ള സംഘർഷങ്ങളും ഉപരോധങ്ങളും കാരണം ഇറാൻ രാജ്യാന്തര തലത്തിൽ വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ആഭ്യന്തര പ്രക്ഷോഭവും ഭരണകൂടത്തിന് കടുത്ത തലവേദനയാകുന്നത്. 2022-ലെ പ്രതിഷേധങ്ങൾക്ക് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്.
