പി പി ചെറിയാൻ
മിസിസിപ്പി : സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ ‘ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ’ (Beth Israel Congregation) തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാക്സൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്രപ്രസിദ്ധമായ ആരാധനാലയത്തിന് നേരെ ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ആക്രമണമുണ്ടായത്. സിനഗോഗിന്‍റെ ലൈബ്രറിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും തീപിടുത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു. ലൈബ്രറിയിലുണ്ടായിരുന്ന രണ്ട് വിശുദ്ധ ‘തോറ’ (Torah) ഗ്രന്ഥങ്ങൾ കത്തിയമർന്നു. എന്നാൽ, പ്രധാന ഹാളിലുണ്ടായിരുന്ന ഹോളോകോസ്റ്റ് തോറ സുരക്ഷിതമാണ്. തീപിടുത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ആരാധനാലയം പുനഃനിർമ്മിക്കുമെന്നും താൽക്കാലികമായി സമീപത്തെ പള്ളികളുടെ സഹായത്തോടെ പ്രാർത്ഥനകൾ തുടരുമെന്നും സിനഗോഗ് അധികൃതർ അറിയിച്ചു.

എഫ്ബിഐ (FBI), ജോയിൻ്റ് ടെററിസം ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്. ഇതൊരു ബോധപൂർവ്വമായ തീവെപ്പാണെന്ന് (Arson) അധികൃതർ സ്ഥിരീകരിച്ചു. ഈ സംഭവം “മത-വംശീയവിദ്വേഷവും നഗരത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും,” എന്ന് ജാക്സൺ മേയർ ജോൺ ഹോൺ പ്രസ്താവിച്ചു.
