കാൽഗറി: എഡ്മിന്‍റനിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ഇന്ത്യൻ വംശജൻ മരണപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ. ഡിസംബർ 22-ന് നെഞ്ചുവേദനയുമായി ഗ്രേ നൺസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗത്തിലെത്തിയ 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് ഡോക്ടറെ കാണാൻ സാധിക്കാതെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ആഭ്യന്തര അന്വേഷത്തിന് ശേഷം ചില ആശങ്കകളും ചോദ്യങ്ങളും അവശേഷിച്ചതിനാലാണ് മരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആരോഗ്യ മന്ത്രി മാറ്റ് ജോൺസ് അറിയിച്ചു.കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2002-ൽ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ പ്രശാന്ത്, മൂന്ന് കുട്ടികളുടെ പിതാവാണ്. മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യമെന്ന നിലയിലാണ് അദ്ദേഹം കാനഡ തിരഞ്ഞെടുത്തതെന്നും എന്നാൽ ആ സംവിധാനത്തിന്റെ പരാജയം അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും കുടുംബം ആരോപിച്ചു. പ്രശാന്ത് മരിച്ച അതേ ദിവസം തന്നെ മറ്റു രണ്ട് പേരും ഇതേ ആശുപത്രിയിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ആൽബർട്ടയിലെ ആശുപത്രികൾ കടുത്ത തിരക്ക് അനുഭവിക്കുന്ന സാഹചര്യത്തിൽ, ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
