കാൽഗറി : ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കാനായുള്ള നിയമപോരാട്ടം ശക്തമാക്കി ജാസ്പർ കാട്ടുതീയിൽ വീട് നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ. നഗരത്തിലെ മൂന്നിലൊന്ന് കെട്ടിടങ്ങളെയും ചാരമാക്കിയ 2024-ലെ കാട്ടുതീയിൽ, 130 കോടി ഡോളറിന്റെ ഇൻഷുറൻസ് നഷ്ടമാണ് കണക്കാക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ രണ്ടാമത്തെ പ്രകൃതിക്ഷോഭമായി മാറിയ ഈ സംഭവത്തിന് ശേഷം, വീടുകൾ പുനർനിർമ്മിക്കാനുള്ള സാമ്പത്തിക ബാധ്യതയും നിയമക്കുരുക്കുകളും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു.

പുതിയ നിയമങ്ങൾ അനുസരിച്ച് കാട്ടുതീയെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമ്മാണ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് നിർമ്മാണ ചിലവ് വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ പല ഇൻഷുറൻസ് പോളിസികളിലും ഇത്തരം നവീകരണങ്ങൾക്കായി നിശ്ചിത തുക മാത്രമേ മാറ്റിവെച്ചിട്ടുള്ളൂ എന്നതും തിരിച്ചടിയാവുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. കൂടാതെ, വിദൂര മേഖലയായതിനാൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കുറവും കാരണം ഇൻഷുറൻസ് തുകയേക്കാൾ കൂടുതൽ തുക സ്വന്തം കൈയ്യിൽ നിന്ന് നൽകേണ്ടി വരുന്ന അവസ്ഥയിലാണ് പലരും. ഈ പ്രതിസന്ധി പരിഹരിക്കാൻ തദ്ദേശ ഭരണകൂടം നികുതിയിളവുകളും നിയമങ്ങളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
