Saturday, January 31, 2026

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഇന്ത്യയുലെത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നത്.

ന്യൂഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. നിലവിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA), ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (LCS) സംവിധാനം എന്നിവയുടെ പുരോഗതിയും ചര്‍ച്ചാവിഷയമാകും. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ആഗോള തലത്തില്‍ ഉയരുന്ന പുതിയ വെല്ലുവിളികളും കൂടിക്കാഴ്ചയില്‍ വിശകലനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ പ്രധാന വ്യാപാര-നിക്ഷേപ പങ്കാളികളിലൊന്നായ യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുന്നത് ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ്. പ്രത്യേകിച്ച് ഊര്‍ജ്ജ മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കരാറുകള്‍ക്ക് ഈ സന്ദര്‍ശനം വഴിതെളിക്കുമെന്ന് കരുതപ്പെടുന്നു. ഇതിനുപുറമെ, വരാനിരിക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലെ സഹകരണം എന്നിവയെക്കുറിച്ചും നേതാക്കള്‍ സംസാരിക്കും.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. യുഎഇ ഭരണാധികാരിയുടെ ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ചില സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കാനും സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!