ടൊറന്റോ: ടൊറന്റോയിലെയും യോർക്ക് റീജിയനിലെയും ജൂത വിദ്യാലയങ്ങൾ, സിനഗോഗുകൾ (ആരാധനാലയങ്ങൾ), കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയ്ക്ക് നേരെ ഫോണിലൂടെ വിദ്വേഷ സന്ദേശങ്ങൾ അയച്ച 14 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 2025 നവംബറിൽ തുടങ്ങിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ന്യൂമാർക്കറ്റിലെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. ജൂത മതസ്ഥാപനങ്ങളിലെ ജീവനക്കാരെ ഫോണിൽ വിളിക്കുകയും ജൂത വിരുദ്ധ പരാമർശങ്ങൾ നടത്തുകയും അവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. മതപരമായ സ്വത്തുക്കൾക്ക് നേരെ ആക്രമണം നടത്തിയതിന് പത്തോളം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നിരോധിത ലഹരി വസ്‌തു കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. കാനഡയിലെ ‘യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട്’ പ്രകാരം കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല.

ചെറിയ പ്രായത്തിലുള്ള ഒരു കുട്ടി ഇത്തരമൊരു കുറ്റകൃത്യം ചെയ്യാൻ ധൈര്യം കാണിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്ന് യോർക്ക് റീജിയൻ പോലീസ് ചീഫ്. ജിം മാക്‌സ്വീൻ പറഞ്ഞു. വംശീയമോ മതപരമോ ആയ വിദ്വേഷം വളർത്തുന്ന ഇത്തരം സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണുമെന്നും പൊലീസ് പറഞ്ഞു.
