വാഷിങ്ടൺ: ട്രംപ് ഭരണകൂടം ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികകൾ ഗണ്യമായി കുറച്ചുവെന്ന് അദ്ദഹം അവകാശപ്പെട്ടു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം നേരത്തെ തീരുവ ഇരട്ടിയാക്കിയത് റഷ്യൻ എണ്ണ വാങ്ങുന്നതിൽ അനിഷ്‌ടം രേഖപ്പെടുത്തിയാണ്. ഇന്ത്യക്ക് മേലുള്ള തീരുവകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ അവ നീക്കം ചെയ്യാൻ അമേരിക്കൻ ഭരണകൂടം തയ്യാറായേക്കും. താരിഫുകൾ ഇപ്പോഴും ഉണ്ടെങ്കിലും അവ നീക്കം ചെയ്യാനുള്ള ഒരു വഴിയുണ്ടെന്ന് മനസ്സിലാക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകൾ നടക്കുമ്പോഴാണ് താരിഫുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥന്റെ പ്രസ്താവന.

കഴിഞ്ഞ നവംബറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനമായ ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതേ സമയം ഇന്ത്യ ഔദ്യോഗികമായി ഈ നിലപാടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2025 ഒക്ടോബറിൽ റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിർത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു.
