ബെംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണം പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും, അദ്ദേഹം ആത്മഹത്യ മുൻകൂട്ടി നിശ്ചയിച്ചിരുന്നതായും സൂചന. പൊലീസ് നടത്തിയ പരിശോധനയിൽ റോയിയുടെ ഡയറിയിൽ നിന്ന് ലഭിച്ച കുറിപ്പുകൾ ഈ നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മരണത്തിന് മുൻപുള്ള മാനസിക സംഘർഷങ്ങളും ബിസിനസ് ഭാവി സംബന്ധിച്ച ആശങ്കകളും കുറിപ്പുകളിൽ വ്യക്തമാണ്.
തന്റെ കടുത്ത തീരുമാനത്തിൽ അദ്ദേഹം കുടുംബത്തോട് മാപ്പ് ചോദിച്ചിട്ടുണ്ട്. വ്യക്തിപരമായ വലിയ പ്രതിസന്ധികൾ തന്നെ അലട്ടിയിരുന്നതായി റോയ് ഡയറിയിൽ സൂചിപ്പിക്കുന്നു. അതേസമയം, ബിസിനസ് തകർന്നുപോകാതിരിക്കാൻ കൃത്യമായ നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. ബിസിനസ് ഉത്തരവാദിത്തങ്ങൾ ആരെ ഏൽപ്പിക്കണം, വിശ്വസ്തരായ ജീവനക്കാരെ എങ്ങനെ ചേർത്തുപിടിക്കണം എന്നിവയെല്ലാം കുറിപ്പിലുണ്ട്. നിക്ഷേപകരുടെ പണം കൃത്യമായി തിരികെ നൽകണമെന്നത് തന്റെ ഉത്തരവാദിത്തമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഡയറിയിലെ വിവരങ്ങൾ ലഭിച്ചതോടെ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. ഐടി ഉദ്യോഗസ്ഥരുടെ പീഡനം മരണത്തിന് കാരണമായെന്ന് കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും, ഡയറിയിലെ വ്യക്തിപരമായ പരാമർശങ്ങൾ മറ്റ് സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നു. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോൺ രേഖകളും ഡയറിയിലെ കുറിപ്പുകളും ഒത്തുനോക്കുന്നതോടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
