എഡ്മിന്‍റൻ : ആൽബർട്ട നിയമസഭാംഗത്തിനെതിരെയുള്ള റീ കോൾ നീക്കം പരാജയപ്പെട്ടതായി റിപ്പോർട്ട്. യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ആഞ്ചല പിറ്റിനെതിരെയുള്ള നീക്കമാണ് ആവശ്യത്തിന് ഒപ്പ് ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടത്. എയർഡ്രി-ഈസ്റ്റ് റൈഡിങ്ങിൽ നിന്നുള്ള ആഞ്ചല പിറ്റിനെ നീക്കം ചെയ്യുന്നതിന് 15,000 ഒപ്പുകൾ ആവശ്യമാണെന്നിരിക്കെ ഏകദേശം 2,200 ഒപ്പുകൾ മാത്രമേ ശേഖരിക്കാനായുള്ളുവെന്ന് റീ കോൾ ഹർജി നൽകിയ ഡെറക് കീനൻ അറിയിച്ചു. റൈഡിങ്ങിൽ ആകെയുള്ള വോട്ടർമാരുടെ 60 ശതമാനം ഒപ്പുകൾ വേണമെന്ന കർശന വ്യവസ്ഥയാണ് ഈ നീക്കം പരാജയപ്പെടാൻ പ്രധാന കാരണം. ഒപ്പുകളുടെ എണ്ണം കുറവാണെങ്കിലും ജനങ്ങളുടെ പ്രതിഷേധം അറിയിക്കാൻ കഴിഞ്ഞതായി ഡെറക് കീനൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡിസിനെ പദവിയിൽ നിന്ന് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഒപ്പുശേഖരണവും പരാജയപ്പെട്ടിരുന്നു.

നിലവിൽ ആൽബർട്ടയിൽ പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉൾപ്പെടെ 26 എംഎൽഎമാർക്കെതിരെ ഇത്തരം റീകോൾ പെറ്റീഷനുകൾ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും പരാജയപ്പെടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ആവശ്യമായ ഒപ്പുകൾ ശേഖരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ ഭാവിയിൽ എങ്ങനെ മുന്നോട്ട് പോകുമെന്നതും രാഷ്ട്രീയ രംഗത്തെ ആശങ്കയാണ്.
