Thursday, February 12, 2026

ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇറാന്‍ പ്രസിഡന്റ്; ചര്‍ച്ച തുടരുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ ആണവ പദ്ധതിയേയും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെയും കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ട അടച്ചിട്ട മുറിയിലെ ചര്‍ച്ചയ്ക്ക് ശേഷം, ഇറാനുമായി ഒരു അന്തിമ കരാറിലെത്താനായി ചര്‍ച്ചകള്‍ തുടരാന്‍ താന്‍ താല്പര്യപ്പെടുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ സൈനിക നീക്കം അദ്ദേഹം അനുസ്മരിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ താല്പര്യമില്ലെന്നും ഏത് തരത്തിലുള്ള അന്താരാഷ്ട്ര പരിശോധനകള്‍ക്കും രാജ്യം തയ്യാറാണെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ (Board of Peace) എന്ന സമാധാന സംരംഭത്തില്‍ നെതന്യാഹു ഒപ്പുവച്ചു. ഇറാനുമായുള്ള ഏതൊരു കരാറും അവരുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെയും തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയെയും നിയന്ത്രിക്കുന്നതാകണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ട്രംപ് രണ്ടാം വട്ടം അധികാരമേറ്റ ശേഷം നെതന്യാഹുവുമായി നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാണിത്. ഗാസയിലെ സമാധാന ശ്രമങ്ങളും പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികളും ചര്‍ച്ചയില്‍ വിഷയമായി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തി. നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനായി മറ്റൊരു വിമാനവാഹിനിക്കപ്പല്‍ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ പെന്റഗണ്‍ ആലോചിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!